കൊച്ചി: നിശ്ചിത വരുമാനപരിധിക്കു പുറത്തുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ റേഷൻകാർഡ് ഉടമകളുടെ (ബിപിഎൽ) പട്ടികയിൽനിന്നു പുറത്തേക്ക്. ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ രേഖകളിലെ സൂക്ഷ്മ പരിശോധനയിൽ ഉയർന്ന വരുമാനക്കാരെന്നു ബോധ്യപ്പെട്ട ബിപിഎൽ കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രം സംസ്ഥാനത്തിനു കൈമാറി.
സിവിൽ സപ്ലൈസ് വകുപ്പ് ഇവരെ ബിപിഎൽ പട്ടികയിൽനിന്നു നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് ഇവർ പിഴയടയ്ക്കേണ്ടതായും വരും.
ബിപിഎൽ കാർഡിലുൾപ്പെട്ടവർ ആദായനികുതിദായകരോ പ്രതിമാസം 25,000 രൂപയോ (പ്രതിവർഷം മൂന്നു ലക്ഷം) അതിലധികമോ വരുമാനമുള്ളവരോ ആകരുതെന്നു ചട്ടമുണ്ട്. നാലുചക്ര വാഹനം, 0.40 ഹെക്ടറിലധികം ഭൂമി, 1000 ചതുരശ്ര അടി വിസ്തീർണത്തിലധികമുള്ള വീട് എന്നിവയുള്ളവരും ബിപിഎൽ കാർഡിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ ചട്ടവിരുദ്ധമാണ്.
ജൂലൈ 31 വരെ സംസ്ഥാനത്തുനിന്ന് ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽ 86,000 പേർ ബിപിഎൽ പട്ടികയിൽ അനർഹമായി ഉൾപ്പെട്ടവരാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. ബാങ്കിടപാടുകളും വസ്തുക്കളുടെയും വാഹനങ്ങളുടെയും രജിസ്ട്രേഷനും ആധാർ നന്പറുമായി ബന്ധിപ്പിച്ചതിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. റേഷൻ കാർഡിലും പാൻ കാർഡിലും ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ട്. ഇക്കുറി എഐ സഹായത്തോടെയാണ് അനർഹരായ ബിപിഎൽ കാർഡുകാരെ കണ്ടെത്തിയത്.
സിവിൽ സപ്ലൈസ് വകുപ്പ് ഇത്രയും പേർക്ക് നോട്ടീസ് അയച്ചുതുടങ്ങി. ഇവരുടെ വിശദീകരണം കേട്ടശേഷം പിഴയീടാക്കലും മുൻഗണനാപട്ടികയിൽനിന്നു നീക്കം ചെയ്യലും ഉൾപ്പടെയുള്ള നടപടികളിലേക്കു കടക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.
പിഴ അരിക്ക് 40 രൂപ, ഗോതമ്പിന് 29
അർഹതയില്ലാതെ ബിപിഎൽ (എഎവൈ -മഞ്ഞ കാർഡ്, പിഎച്ച്എച്ച്- പിങ്ക്) റേഷൻ കാർഡ് ഉപയോഗിച്ചു സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയവരിൽനിന്ന് ഭക്ഷ്യവകുപ്പ് പിഴയീടാക്കും. അരി കിലോ 40 രൂപ, ഗോതമ്പ് 29 രൂപ എന്ന നിരക്കിലാണു പിഴ ഈടാക്കുക. സംസ്ഥാനത്ത് ആകെയുള്ള 95,90921 റേഷൻ കാർഡുടമകളിൽ 44,37422 ഉം എഎവൈ, പിഎച്ച്എച്ച് എന്നീ മുൻഗണനാ പട്ടികകളിലാണ്.