ഉധംപൂർ: ജമ്മു കാഷ്മീരിലെ ഉധംപൂർ ജില്ലയിൽ യാത്രക്കാരുമായി പോയ ബസ് അഗാധമായ കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
ഉധംപൂരിലെ തക്രി മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബസ് റോഡിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടസ്ഥലത്ത് പോലീസും പ്രാദേശിക ഭരണകൂടവും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലും കനത്ത പരിക്കേറ്റവരെ ജമ്മുവിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും മാറ്റി.
അപകടസ്ഥലത്ത് വെച്ച് തന്നെ പത്ത് പേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും പ്രാദേശിക നിവാസികളാണെന്നാണ് വിവരം.