ചെന്നൈ: സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വാക്കുകളോടും പ്രവൃത്തികളോടും വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷമായ ഡിഎംകെയെ ഓർമിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.
സ്ത്രീകൾക്കെതിരേയുള്ള വ്യക്തിപരമായ പരാമർശങ്ങൾക്കും ദ്വയാർത്ഥപ്രയോഗങ്ങൾക്കും അപകീർത്തിപരമായ പരാമർശങ്ങൾക്കുമെതിരേ കർക്കശ നിയമനടപടി ഉണ്ടാകുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
മുൻ മുഖ്യമന്ത്രി ജെ. ജയലളിത ഉൾപ്പടെ യുള്ള പ്രമുഖരുടെ കാര്യം എടുത്തുപറയുകയും ചെയ്തു. നടി തൃഷയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണമെന്നതിൽ നമ്മള് ആത്മപരിശോധന നടത്തണം. അതേസമയം വ്യക്തികളെയും സ്ത്രീകളെയും അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലര്‍ ദ്വയാര്‍ഥത്തില്‍ സംസാരിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്.
നമ്മുടെ വീടുകളില്‍ നമുക്കെല്ലാവര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ട്. ജനാധിപത്യത്തിൽ വിമർശനം സ്വാഗതാർഹമാണ്. എന്നാൽ, സ്ത്രീകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല-മുഖ്യമന്ത്രി വ്യക്തമാക്കി.
കാവേരി പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ തൃഷയ്ക്കെതിരേയുള്ള മോശം പരാമര്ശത്തത്തുടര്ന്ന് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.