ബെര്‍ലിന്‍: റയാന് എയര്‍ തങ്ങളുടെ ചെക്ക് ഇന്‍, ലഗേജ് കൈമാറ്റ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. വിമാനം പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് കൗണ്ടറുകളില്‍ എത്തുന്നതില്‍ വീഴ്ച വരുത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
നവംബര്‍ 10 മുതല്‍ ചെക്ക് ഇന്‍ കൗണ്ടറുകളും ലഗേജ് ഡ്രോപ്പ് പോയിന്റുകളും വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് അടയ്ക്കും. നിലവില്‍ ഇത് 40 മിനിറ്റായിരുന്നു. സുരക്ഷാ പരിശോധനകള്‍ക്കും പാസ്പോര്‍ട്ട് കണ്‍ട്രോളിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരക്കേറിയ വിമാനത്താവളങ്ങളില്‍ നീണ്ട ക്യൂ കാരണം യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ഈ 20 മിനിറ്റ് അധികം ലഭിക്കുന്നത് സഹായിക്കും. ലഗേജ് കൈമാറുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ഒക്ടോബര്‍ മാസത്തോടെ 95 ശതമാനം വിമാനത്താവളങ്ങളിലും സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കും.
റയാന് എയര്‍ ആപ്പ് വഴി യാത്രക്കാര്‍ക്ക് തന്നെ ലഗേജ് ടാഗുകള്‍ പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്. ഹാൻഡ് ലഗേജുള്ള യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പെങ്കിലും ബോര്‍ഡിംഗ് പാസ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ സുരക്ഷാ പരിശോധനയിലേക്ക് കടക്കാനാവൂവെന്ന് അധികൃതർ അറിയിച്ചു.
നിലവില്‍ 611 വിമാനങ്ങളുമായി 35 രാജ്യങ്ങളിലെ 233 കേന്ദ്രങ്ങളിലേക്ക് റയാന് എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 കോടിയിലധികം യാത്രക്കാരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചത്.