ഗോവയിലെ ബാഗ ബീച്ചിൽ പാരാസെയിലിംഗിനിടെ സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ ചർച്ചയാവുകയാണ്. ആകാശത്ത് ഉയർന്നു പറന്നുകൊണ്ടിരുന്ന വിനോദസഞ്ചാരിയുടെ പാരാസെയിലിംഗ് കേബിൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ബോട്ടുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട സഞ്ചാരി വായുവിൽ അലയുന്നതും ഇത് കണ്ടുനിന്നവർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
അപകടം നടന്നയുടനെ ബോട്ടിലുണ്ടായിരുന്ന ജീവനക്കാർ കൂടെയുള്ളവരോട് പരിഭ്രമിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ, രക്ഷാപ്രവർത്തകർ ഉടനടി ഇടപെട്ടതിനാൽ വിനോദസഞ്ചാരിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ സാധിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. സാഹസിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. തങ്ങൾക്ക് ഇതുവരെ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, പെരുകിവരുന്ന ഇത്തരം വാർത്തകൾ ഭയപ്പെടുത്തുന്നു എന്നാണ് പലരും കുറിക്കുന്നത്.
തായ്‌ലൻഡിലെ ഫുക്കറ്റിലും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്ന് ചിലർ ഓർത്തെടുത്തപ്പോൾ, സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ജീവിതം തന്നെ അപകടത്തിലാകുന്ന അവസ്ഥയാണിതെന്ന് മറ്റുചിലർ പ്രതികരിച്ചു.
ഗോവ പോലുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സാഹസിക വിനോദങ്ങൾ നടത്തുന്ന ഏജൻസികൾ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന വിമർശനം ശക്തമാണ്.