ന്യൂഡൽഹി: മധുവിധുവിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മേഘാലയയിൽ വെച്ച് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവംശിയുടെ ജാമ്യമാണ് റദ്ദാക്കിയത്. കേസിലെ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മൂന്ന് ആഴ്ചയ്ക്കകം പോലീസിന് മുന്നിൽ കീഴടങ്ങാൻ സോനത്തോട് നിർദേശിച്ചു.
വിചാരണ ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ യുവതിക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 11 നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. മേയ് 20ന് മധുവിധുവിനായി മേഘാലയയിലേക്ക് പോയ ഇരുവരെയും പെട്ടെന്ന് കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ രാജായുടെ മൃതദേഹം താഴ്വരയിൽ നിന്ന് കണ്ടെത്തി. ക്രൂരമായ കൊലപാതകത്തിന് പിന്നിൽ സോനവും കാമുകൻ രാജ് സിംഗ് കുശ്വാഹയുമാണെന്ന് വ്യക്തമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷില്ലോംഗ് ജില്ലാ ജയിലിൽ 10 മാസത്തെ തടവുകാലത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 27നാണ് വിചാരണ കോടതി സോനത്തിന് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് രേഖകളിൽ കൊലപാതക കുറ്റത്തിന് പകരം മറ്റ് വകുപ്പുകളാണ് പോലീസ് തെറ്റായി ചേർത്തതെന്നും ഇത് വെറുമൊരു അക്ഷരത്തെറ്റായി കാണാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വിചാരണ കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതോടെയാണ് മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ്.