ഉത്തർപ്രദേശിലെ ബല്ലിയയിൽ വീട്ടുകാരെ വിഷപ്പാമ്പിൽ നിന്ന് കാത്തുരക്ഷിക്കാൻ സ്വന്തം ജീവൻ ബലിനൽകിയ 'ടോമി' എന്ന വളർത്തുനായയുടെ വീരഗാഥ നാടിനെയാകെ കണ്ണീരണിയിക്കുന്നു. അർദ്ധരാത്രിയിൽ വീടിന് നേരെ വന്ന മൂർഖൻ പാമ്പിനോട് ഒൻപത് വയസുള്ള ടോമി മണിക്കൂറോളമാണ് പോരാടിയത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ വീട്ടുകാർ ഉറങ്ങുമ്പോഴാണ് പാമ്പ് വീടിന് സമീപത്തേക്ക് ഇഴഞ്ഞെത്തിയത്. അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞ ടോമി ഉറക്കെ കുരച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചു.
തുടർന്ന് പാമ്പ് വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ മുൻവാതിലിന് മുന്നിൽ പ്രതിരോധം തീർത്ത ടോമി, ഭയന്നോടാതെ പാമ്പിനെ നേരിടുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ ടോമി പാമ്പിനെ വധിച്ചെങ്കിലും, പോരാട്ടത്തിനിടയിൽ അവന് കടിയേറ്റിരുന്നു.
പാമ്പിനെ കൊന്ന് കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് തൊട്ടുപിന്നാലെ, വിഷം ശരീരത്തിൽ പടർന്ന് അവൻ മണ്ണിലേക്ക് വീണു. അധികം വൈകാതെ ആ വിശ്വസ്ത മിത്രം ജീവൻ വെടിയുകയും ചെയ്തു.
കഴിഞ്ഞ ഒൻപത് വർഷമായി തങ്ങളുടെ കൂടെയുണ്ടായിരുന്ന ടോമിയുടെ വേർപാട് ആ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അന്ന് രാത്രി അവൻ ആ പാമ്പിനെ തടഞ്ഞിരുന്നില്ലെങ്കിൽ വീടിനുള്ളിൽ വലിയൊരു ദുരന്തം സംഭവിച്ചേനേ എന്ന് കുടുംബാംഗങ്ങൾ കണ്ണീരോടെ ഓർക്കുന്നു.
നാട്ടുകാരും അയൽവാസികളും ചേർന്ന് ടോമിക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് നൽകിയത്. സ്നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ ടോമിയുടെ ഓർമ്മകൾ ആ നാടിന്റെ മനസിൽ എന്നും ഉണ്ടാകും.