കോഴിക്കോട്: 1957 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ 1970ല്‍ എ.സി. ഷണ്‍മുഖദാസിലൂടെ കോണ്‍ഗ്രസ് ഒറ്റത്തവണ മാത്രം ജയിച്ച ബാലുശേരി മണ്ഡലത്തിന് ഇത്തവണ എന്തുപറ്റിയെന്ന ചോദ്യം സജീവ ചര്‍ച്ചയാവുകയാണ്.
സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവിനെ കൈവിടാന്‍, ചെങ്കൊടിയെ ഇത്രമാത്രം നെഞ്ചേറ്റുന്ന ബാലുശേരിക്ക് ഇത്തവണ എന്തുപറ്റി എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പ്രാദേശിക വിഷയങ്ങളും വിവാദങ്ങളുമൊക്കെ സിപിഎമ്മിന്റെ അടിതെറ്റിച്ചുവെന്നാണ് സൂചനകള്‍.
ബാലുശേരി മണ്ഡലത്തിനു കീഴില്‍ വരുന്ന ഒന്‍പത് പഞ്ചായത്തുകളില്‍ എട്ടിലും ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി. സൂരജിനാണ്. ബിജെപിക്കാണെങ്കില്‍ കാര്യമായ വോട്ട് വര്‍ധനയുണ്ടായില്ല. എല്‍ഡിഎഫ് ഭരിക്കുന്ന പനങ്ങാട്, ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളിലടക്കം എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. ഇവിടെ വന്‍ മുന്നേറ്റം നടത്താന്‍ യുഡിഎഫിന് സാധിച്ചു.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ പനങ്ങാട്: 1218, ഉള്ളിയേരി: 29, അത്തോളി: 876, ഉണ്ണികുളം: 6276, കൂരാച്ചുണ്ട്: 3740, നടുവണ്ണൂര്‍: 2854, ബാലുശേരി: 1396, കോട്ടൂര്‍: 694 എന്നിങ്ങനെയാണ് എട്ട് പഞ്ചായത്തുകളില്‍ വി.ടി. സൂരജിന് ലഭിച്ച ഭൂരിപക്ഷം.
കെ.എം. സച്ചിന് ദേവിന് ലീഡ് നേടാനായത് കായണ്ണ പഞ്ചായത്തില്‍ മാത്രം- 201 വോട്ടുകള്‍. ബിജെപി സ്ഥാനാര്‍ഥി സി.പി. സതീഷിന് 17,669 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1179 വോട്ടുകളുടെ വര്‍ധനവ് മാത്രമാണ് ബിജെപിക്കുണ്ടായത്. മുന്‍വര്‍ഷങ്ങളില്‍ എല്‍ഡിഎഫിനെ തുണച്ചിരുന്ന വോട്ടുകള്‍ ഇത്തവണ കൈയ്ക്ക് പതിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കെ.എം. സച്ചിന്‍ദേവിനെതിരേ കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റു കൂടിയായ വി.ടി. സൂരജിനെ കോണ്‍ഗ്രസ് പടക്കളത്തിലിറക്കിയ സമയത്ത് ഇതുപോലൊരു മിന്നുംജയം പ്രതീക്ഷിച്ചതേയില്ല. രാഹുല്‍ഗാന്ധി അടക്കമുള്ള ദേശീയനേതാക്കളുടെ വരവോടെ ബാലുശേരിയില്‍ യുഡിഎഫ് ഉണര്‍ന്നു.
സ്വർണക്കൊള്ള അടക്കം സംസ്ഥാനതല വിഷയങ്ങളോടൊപ്പം കെഎസ്എസ് ആര്‍ടിസി ബസ് ഡ്രൈവറുമായി ഉണ്ടായ തര്‍ക്കം വരെ യുഡിഎഫ് സച്ചിന്‍ദേവിനെതിരേ ആയുധമാക്കിയിരുന്നു. തിരുവനന്തപുരം മുന്‍ മേയറും സച്ചിന്‍ദേവിന്റെ പത്നിയുമായ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ടുണ്ടായ കെഎസ്ആര്‍ടിസി ബസ് തടയല്‍ വിവാദം വരെ ബാധിച്ചില്ലെന്നു പറയാനാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മണ്ഡലത്തിലെ വോട്ടുകളുടെ 49.55 ശതമാനവും യുഡിഎഫിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 40.68 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.