തിരുവനന്തപുരം: കേരളത്തിന്റെ സന്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിംഗ് മേഖല മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെ ബാങ്കിംഗ് ബിസിനസ് 18 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 10.62 ലക്ഷം കോടി രൂപയും വായ്പ വിതരണം 7.74 ലക്ഷം കോടി രൂപയുമായി ഉയർന്നു.
വാർഷിക വായ്പാ പദ്ധതിയുടെ ലക്ഷ്യത്തെ മറികടക്കാൻ കഴിഞ്ഞതും കൃഷി, എംഎസ്എംഇ മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം ശക്തമായി തുടരുന്നതും ശ്രദ്ധേയമാണ്. അതേസമയം വായ്പ നിക്ഷേപ അനുപാതം കുറയുന്നത് ആശങ്കാജനകമാണെന്നും ബാങ്കുകൾ കൂടുതൽ സജീവമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കും. വിദേശ സർവകലാശാലകളുമായും കോർപറേറ്റ് മേഖലയുമായും സഹകരിച്ച് വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ’ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും.
സംസ്ഥാനത്ത് 10,000 പുതിയ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിനായി കുറഞ്ഞ പലിശ നിരക്കിൽ ധനസഹായവും സാങ്കേതിക പിന്തുണയും ഉറപ്പാക്കും. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി നടപ്പാക്കും.
കേരളത്തിന്റെ സന്പദ്വ്യവസ്ഥയിൽ പ്രവാസികളുടെ സംഭാവന നിർണായകമാണ്. ഗൾഫ് മേഖലയിലെ മാറ്റങ്ങളും ടറിവേഴ്സ് റെമിറ്റൻസ് ’ പ്രതിഭാസവും വിശദമായി പഠിക്കേണ്ടതുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാതൃകയിൽ പ്രവാസി നിക്ഷേപങ്ങളെ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയ്ക്കും വിനിയോഗിക്കുന്ന പുതിയ ധനകാര്യ ഉത്പന്നങ്ങൾ ബാങ്കുകൾ രൂപകൽപ്പന ചെയ്യണം.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി പുനരുപയോഗ ഊർജ പദ്ധതികളും ഇലക്ട്രിക് വാഹനങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കും.
ഗ്രീൻ ഫിനാൻസിംഗിൽ ബാങ്കുകൾ പ്രധാന പങ്ക് വഹിക്കണം. നിക്ഷേപങ്ങളെ സംരംഭങ്ങളായും സംരംഭങ്ങളെ തൊഴിലവസരങ്ങളായും മാറ്റി കേരളത്തിലെ ഓരോ പൗരന്റെയും ജീവിതനിലവാരം ഉയർത്തുന്നതിനായി ബാങ്കുകളും സർക്കാരും കൈകോർത്ത് പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാനറ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ അധ്യക്ഷനായ യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യപ്രഭാഷണം നടത്തി. എസ്എൽബിസി കണ്‍വീനറും കാനറ ബാങ്ക് ജനറൽ മാനേജറുമായ വി.എസ്. സന്തോഷ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ പ്രവീണ്‍ കുമാർ വസന്ത രാമചന്ദ്ര, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ, വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ സന്നിഹിതരായി.