ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിനുനേരേ പ്രതിഷേധിച്ച നിയമ വിദ്യാർഥികളെ അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് വിവാദ നിർദേശമിറക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞു.
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ വിദ്യാർഥികളെയായിരുന്നു വിലക്കിയിരുന്നത്. വിവാദമായതിന് പിന്നാലെ ബാർകൗൺസിൽ ഉത്തരവ് മണിക്കൂറുകൾക്കകം പിൻവലിച്ചിരുന്നു. സംഭവത്തിൽ ചീഫ് ജസ്റ്റീസടക്കം രൂക്ഷ പ്രതികരണം നടത്തിയതിന് പിന്നാലെയാണിപ്പോൾ മനൻ കുമാർ മിശ്ര മാപ്പ് പറഞ്ഞിരിക്കുന്നത്.
നിലവിലെ വിവാദവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ തന്‍റെ വാക്കുകളോ കത്തോ, നമ്മുടെ നിയമ വിദ്യാർഥികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിൽ താൻ ആത്മാർഥമായി ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ പറയുന്നതിൽ യാതൊരു മടിയും തനിക്കില്ല.
ഖേദം പ്രകടിപ്പിക്കുന്നത് അഭിമാനത്തിന്‍റെയോ അഹങ്കാരത്തിന്‍റെയോ വിഷയമല്ല. അത് നമ്മുടെ വിദ്യാർഥികളുടെ വികാരങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യമുണ്ടെന്നുള്ള തിരിച്ചറിവ് മാത്രമാണെന്നും മനൻ കുമാർ മിശ്ര പറഞ്ഞു.