ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില കുറയ്ക്കുന്നതിന് ഇന്ത്യയിൽ തന്നെ ലിഥിയം-അയണ്‍ ബാറ്ററി സെല്ലുകളുടെ ഉത്പാദനം വർധിപ്പിക്കുകയാണ് പ്രധാന പോംവഴിയെന്ന് കേന്ദ്ര സർക്കാർ ഉറച്ചു വിശ്വസിക്കുന്നു.
ഒരു ഇലക്ട്രിക് വാഹനത്തിന്റെ ആകെ നിർമാണച്ചെലവിന്റെ പകുതിയോളവും ബാറ്ററികൾക്കാകുന്നതിനാൽ, വിദേശ ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സർക്കാർ 18,100 കോടിയുടെ ‘അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി) പിഎൽഐ’ പദ്ധതിക്ക് തുടക്കമിട്ടു.
വരുന്ന വർഷങ്ങളിൽ അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾക്കുള്ള (എസിസി) ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാജ്യം സർക്കാർ നല്കുന്ന പിന്തുണയിൽ ബാറ്ററി അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി മാത്രം നടത്തിയിരുന്ന അവസ്ഥയിൽ നിന്ന് മാറി, ആഭ്യന്തരമായിതന്നെ ബാറ്ററിയുടെ രാസവസ്തുക്കൾ വികസിപ്പിക്കുന്ന രാജ്യമായി മാറുന്നമെന്ന് പഠനങ്ങൾ.
ഇവികൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കണമെങ്കിൽ ബാറ്ററി പാക്കുകൾ കൂട്ടിയോജിപ്പിക്കുന്നതു (അസംബിൾ ചെയ്യുന്നത്) കൊണ്ട് മാത്രം കാര്യമായില്ല; അതിന് ബാറ്ററി സെല്ലുകൾ രാജ്യത്തിനകത്തുതന്നെ നിർമിക്കണം. എന്നാൽ നിലവിൽ, ഈ പ്രാദേശിക ഉത്പാദന പദ്ധതികൾ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സർക്കാരിന്റെ ലക്ഷ്യമായ മണിക്കൂറിൽ 50 ഗിഗാവാട്ട് ശേഷിയിൽ, ഇതുവരെ വെറും 1.4 GWh ശേഷി മാത്രമാണ് ആരംഭിക്കാനായത്.
എന്താണ് എസിസി?
അഡ്വാസ്ഡ് കെമിസ്ട്രി സെല്ലുകൾ അഥവ എസിസി എന്നത് വൈദ്യുതോർജത്തെ ഇലക്ട്രോകെമിക്കലായോ കെമിക്കൽ രൂപത്തിലോ സംഭരിക്കാനും ആവശ്യാനുസരണം അതിരെ തിരികെ വൈദ്യുതോർജമാക്കി മാറ്റാനും ശേഷിയുള്ള പുതിയ തലമുറ ബാറ്ററി സാങ്കേതികവിദ്യയാണ്.
ആവശ്യമുയരും
2025-നും 2030-നും ഇടയിൽ ഇന്ത്യയിലെ അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ആവശ്യകത 39 ശതമാനം വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്നാണ് ബ്രോക്കേജ് സ്ഥാപനമായ നുവാമ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ആവശ്യകത 2025ലെ മണിക്കൂറിൽ 40 ഗിഗാവാട്ട് ശേഷയിൽനിന്ന് 2030 ആകുന്പോഴേക്കും ഏകദേശം 700 GWh ആയി ഉയരും. അതിനുശേഷവും ഈ വളർച്ച ശക്തമായി തുടരുമെന്നും 2030നും 2035നും ഇടയിൽ 27 ശതമാനം പ്രതിവർഷ വളർച്ചാ നിർക്കിൽ ഉയരുമെന്നും കരുതപ്പെടുന്നു.
2025-30 കാലയളവിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെ ആവശ്യകത പ്രതിവർഷം 35 ശതമാനം തോതിൽ വളരുമെന്നാണ് കണക്കാക്കുന്നത്. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളാകും ഈ കാലയളവിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖല. ഇതേ കാലയളവിൽ ഇവയുടെ ആവശ്യകത 78 ശതമാനം പ്രതിവർഷം സംയുക്ത വളർച്ചനിരക്കിൽ വർധിക്കുമെന്നും കണക്കാക്കപ്പെടുന്നു.
ആഗോളതലത്തിൽ, അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകളുടെ ആവശ്യകത 2025-30 കാലയളവിൽ ഏകദേശം 20 ശതമാനം പ്രതിവർഷ വളർച്ച കൈവരിക്കുമെന്നും, തുടർന്ന് 2030-35 കാലയളവിൽ ഇത് എട്ടു ശതമാനമായി കുറയുമെന്നുമാണ് കരുതുന്നത്. വിപണിയിലെ അധിക നിർമാണ ശേഷി പൂർണമായും ഉപയോഗിക്കപ്പെടുന്നതോടെ ആഗോള ആവശ്യകതയിലുള്ള വളർച്ച ക്രമേണ വിതരണത്തിലെ വളർച്ചയെ മറികടക്കുകയും ഉത്പാദനശേഷിയുടെ വിനിയോഗ നിരക്ക് വർധിക്കുമെന്നും നുവാമ വിലയിരുത്തുന്നു.
ഇന്ത്യയിൽ ബാറ്ററി നിർമാണം വികസിക്കുന്നു
ഇന്ത്യയുടെ ബാറ്ററി നിർമാണ രംഗവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എസിസി ബാറ്ററികൾക്കായുള്ള സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിലൂടെ 50 GWh ശേഷിയുള്ള തദ്ദേശീയ സെൽ നിർമാണശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനുപുറമെ, പത്തിലധികം നിർമാതാക്കൾ ഏകദേശം 178 GWh ബാറ്ററി നിർമാണ ശേഷി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബാറ്ററി കെമിക്കലുകൾക്കും അസംസ്കൃത വസ്തുക്കൾക്കും രാജ്യത്ത് വൻ തോതിലുള്ള ആവശ്യകത സൃഷ്ടിക്കുന്നു. ലിഥിയം, നിക്കൽ, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കളുടെ തദ്ദേശീയമായ ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്ക് നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ സഹായകരമാകുമെന്നാണ് നുവാമയുടെ റിപ്പോർട്ട് പറയുന്നത്.
കുറഞ്ഞ നിർമാണച്ചെലവ്, ഉയർന്ന സുരക്ഷ, മികച്ച ആയുസ് എന്നിവ കാരണം ലിഥിയം അയണ്‍ ഫോസ്ഫേറ്റ് (എൽഎഫ്പി) ആഗോളതലത്തിൽ പ്രധാന ബാറ്ററി കെമിസ്ട്രിയായി തുടരുമെന്നാണ് കണക്കാക്കുന്നത്. എൽഎഫ്പിയിലേക്കുള്ള ഈ മാറ്റം അയണ്‍ ഫോസ്ഫേറ്റ്, ഗ്രാഫൈറ്റ്, കണ്ടക്റ്റീവ് കാർബണ്‍ ബ്ലാക്ക്, കാർബണ്‍ നാനോട്യൂബുകൾ, ഇലക്ട്രോലൈറ്റ് വസ്തുക്കൾ എന്നിവയുടെ ആവശ്യകത വർധിപ്പിക്കുമെന്നും, അതേസമയം കൊബാൾട്ടിന്റെ ദീർഘകാല ആവശ്യകതയിലെ വളർച്ച മന്ദഗതിയിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ ബാറ്ററി-മെറ്റീരിയൽസ് മൂല്യശൃംഖല വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പ്രധാന ധാതുക്കൾ ഇപ്പോഴും വൻതോതിൽ ഇറക്കുമതി ചെയ്യപ്പെടുന്പോൾ; കാഥോഡ്, ആനോഡ് വസ്തുക്കൾ, ഇലക്ട്രോലൈറ്റുകൾ, കണ്ടക്റ്റീവ് അഡിറ്റീവുകൾ എന്നിവയുടെ തദ്ദേശീയ ഉത്പാദന ശേഷി വർധിച്ചുവരികയാണ്. ബാറ്ററി സെൽ നിർമാണവും വേഗത്തിൽ വികസിക്കുന്നുണ്ട്. അതേസമയം സിലിക്കണ്‍-കാർബണ്‍ ആനോഡുകൾ, എൽഎംഎഫ്പി, സോഡിയം-അയൺ, സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ഭാവിയിലെ വലിയ സാധ്യതകളായി ഉയർന്നുവരുന്നുമുണ്ട്.
ഇറക്കുമതി പൂർണമായി ഒഴിവാക്കാനാകില്ല
ലിഥിയം, കൊബാൾട്ട്, നിക്കൽ, ഗ്രാഫൈറ്റ് തുടങ്ങിയ പ്രധാന ധാതുക്കൾ സംസ്കരിക്കാനുള്ള ശേഷി ഇന്ത്യക്ക് തീരെയില്ലാത്തതിനാൽ, സെല്ലുകൾ പ്രാദേശികമായി നിർമിച്ചാൽ പോലും അസംസ്കൃത വസ്തുക്കൾ വിദേശത്തുനിന്നുതന്നെ ഇറക്കുമതി ചെയ്യേണ്ടി വരും. യന്ത്രസാമഗ്രികളുടെ ക്ഷാമം, സാങ്കേതിക തടസങ്ങൾ, പ്രാദേശിക നിയന്ത്രണങ്ങളിലെ കാലതാമസം എന്നിവയ്ക്കൊപ്പം, നിർമാതാക്കൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ഇതുവരെ ലഭ്യമാക്കാൻ സാധിച്ചിട്ടുമില്ല.
ഉപഭോക്താവിന്റെ ഭാരം എപ്പോൾ കുറയും?
പ്രാദേശിക ബാറ്ററി ഉത്പാദനം വർധിക്കുന്നത് കണ്ടുമാത്രം വാഹന വിലയിൽ പെട്ടെന്നൊരു വൻ കുറവ് ഉപഭോക്താക്കൾ പ്രതീക്ഷിക്കേണ്ടതില്ല. നിലവിൽ, ഇന്ത്യയിൽ നിർമിക്കുന്ന ഇവികളിൽ ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകളുടെ 99 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. തദ്ദേശീയ നിർമാണം വേഗം കൈവരിക്കുന്പോൾ പോലും, ഈ ഗിഗാഫാക്ടറികൾ സ്ഥാപിക്കാൻ മുടക്കിയ ഭീമമായ തുക തിരിച്ചുപിടിക്കാനായിരിക്കും കന്പനികൾ ആദ്യഘട്ടത്തിൽ മുൻഗണന നൽകുക.
ബാറ്ററി സെല്ലുകൾ മാത്രം നിർമിക്കുന്നത് പര്യാപ്തമല്ല
ചെലവ് നിയന്ത്രിക്കുന്നതിന് ബാറ്ററി സെല്ലുകൾ നിർമിക്കുന്നത് മാത്രം ഒരു എളുപ്പവഴിയല്ലെന്ന് വ്യവസായ വിദഗ്ധർ ഊന്നിപ്പറയുന്നു. സാന്പത്തികവിജയം കൈവരിക്കുന്നതിന്, ഇന്ത്യ സമഗ്രവും പൂർണവുമായ ഒരു വ്യവസായ ശൃംഖല വികസിപ്പിച്ചെടുക്കണം. നിർണായകമായ അസംസ്കൃത ധാതുക്കൾ ശുദ്ധീകരിക്കുന്നതിനും, കാഥോഡ് ആക്റ്റീവ് മെറ്റീരിയലുകൾ ഉത്പാദിപ്പിക്കുന്നതിനും, സെമികണ്ടക്ടറുകൾ സംയോജിപ്പിക്കുന്നതിനും, കർശനമായ ഗുണനിലവാര പരിശോധനാ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും, കരുത്തുറ്റ ബാറ്ററി റീസൈക്ലിംഗ് ശൃംഖല സജ്ജമാക്കുന്നതിനുമുള്ള ആഭ്യന്തര സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.