ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 372 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്. ഒരു ദിവസം ശേഷിക്കെ വിജയത്തിനായി ശ്രീലങ്കയ്ക്ക് ഇനി 288 റൺസ് കൂടി വേണം.
ധനഞ്ജയ ഡി സിൽവ (31), സോനൽ ദിനുഷ (25) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മാനവ് സുതാർ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നിഷാൻ മധുഷ്ക (6), ലാഹിരു ഉദാര (16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെൻഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
നേരത്തെ 178 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 193 റൺസിന് ഓൾഔട്ടായി. 69 പന്തിൽ 66 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ രണ്ടാം ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്ത് 44 റൺസെടുത്തു. കെ.എൽ. രാഹുൽ 35 റൺസും നേടി.
ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 31 റൺസിന് നാല് വിക്കറ്റും പ്രഭാത് ജയസൂര്യ 43 റൺസിന് മൂന്ന് വിക്കറ്റും വീഴ്ത്തി. ലാഹിരു കുമാരയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
രണ്ടാം ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അസിത ഫെർണാണ്ടോയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ജയ്സ്വാൾ പൂജ്യനായി മടങ്ങി.
തുടർന്ന് കെ.എൽ. രാഹുലും ദേവ്ദത്ത് പടിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കരകയറ്റി. പ്രഭാത് ജയസൂര്യയെ സിക്സിന് പറത്താനുള്ള ശ്രമത്തിനിടെ രാഹുൽ 35 റൺസിന് പുറത്തായി. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (8) സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യ 81-3 എന്ന നിലയിലായി.
റിഷഭ് പന്തും പടിക്കലും ചേർന്ന് സ്കോർ 100 കടത്തിയെങ്കിലും 44 റൺസെടുത്ത പടിക്കലിനെ കെഷാൻ നുവാന്ത വിക്കറ്റിന് മുന്നിൽ കുടുക്കി. ധ്രുവ് ജുറെലും പന്തും ചേർന്ന് ഇന്ത്യയെ 116 റൺസിലെത്തിച്ചു. ലഞ്ചിന് ശേഷം ജുറെൽ (7) പുറത്തായെങ്കിലും രവീന്ദ്ര ജഡേജയും പന്തും ചേർന്ന് 54 റൺസിന്റെ കൂട്ടുകെട്ടിലൂടെ സ്കോർ 174ലെത്തിച്ചു.
തുടർച്ചയായി ഷോർട്ട് ബോളുകൾ എറിഞ്ഞ ലങ്കൻ പേസർമാരുടെ തന്ത്രം ഒടുവിൽ ഫലം കണ്ടു. അർധസെഞ്ചുറി പൂർത്തിയാക്കിയ പന്തിനെ ലാഹിരു കുമാര ഷോർട്ട് ബോളിൽ പുറത്താക്കി. പിന്നാലെ ജഡേജ (9), മാനവ് സുതാർ (9), കുൽദീപ് യാദവ് (5), പ്രസിദ് കൃഷ്ണ എന്നിവരും പുറത്തായതോടെ ഇന്ത്യ അവസാന അഞ്ച് വിക്കറ്റുകൾ 19 റൺസിനിടെ നഷ്ടപ്പെടുത്തി 193 റൺസിന് ഓൾഔട്ടാവുകയായിരുന്നു.