മുംബൈ: കഴിഞ്ഞ സെഷനിലെ ശക്തമായ തിരിച്ചുവരവിനുശേഷം ഇന്നലെ ഓഹരിവിപണി വീണ്ടും സമ്മർദത്തിലായി. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും എണ്ണവിലയിലെ അസ്ഥിരതയുമാണ് വിപണിയുടെ തകർച്ചയ്ക്കിടയാക്കിയത്. സെൻസെക്സ് 1300 പോയിന്റിലധികം താണു. നിഫ്റ്റി നിർണായകമായ 23,900 പോയിന്റിന് താഴെയാണ് ക്ലോസ് ചെയ്തത്.
മിശ്രമായ ആഗോള സൂചനകൾക്കിടെ വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഈ നഷ്ടം കൂടുതൽ വ്യാപിക്കുകയും ചെയ്തു. വിപണി സൂചികകൾ കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
സെൻസെക്സ് 1342 പോയിന്റ് (1.72%) ഇടിഞ്ഞ് 76864ൽ വ്യാപാരം പൂർത്തിയാക്കി. പത്തര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിലവാരമാണിത്.
നിഫ്റ്റി 394 പോയിന്റ് (1.63%) താഴ്ന്ന് 23867ലും വ്യാപാരം പൂർത്തിയാക്കി. 2025 ഏപ്രിൽ 17-ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി സൂചിക 24,000 നിലവാരത്തിന് താഴെ ക്ലോസിംഗ് രേഖപ്പെടുത്തുന്നത്.
നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.25% നഷ്ടം നേരിട്ടു. നിഫ്റ്റി സ്മോൾകാപ് 100 സൂചിക 0.36% ഇടിവ് കുറിച്ചു. മേഖലാ സൂചികകളിൽ ഇന്നലത്തെ വ്യാപാരത്തിൽ ഫാർമ, ഹെൽത്ത്കെയർ, ഓയിൽ & ഗ്യാസ് തുടങ്ങിയ സൂചികകൾ മാത്രമാണ് നേരിയ തോതിലെങ്കിലും നേട്ടം സ്വന്തമാക്കിയത്.
വിപണിയുടെ വീഴ്ചയ്ക്കു കാരണങ്ങൾ
എഫ്ഐഐകളുടെ വില്പന: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കൽ തുടരുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) ഈ മാസം ഇതുവരെ വില്പനക്കാരുടെ റോളിൽതന്നെയാണ്. ചൊവ്വാഴ്ച 4672.64 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. അതേസമയം, ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (ഡിഐഐ) നിക്ഷേപകരാകുകയാണ്. ചൊവ്വാഴ്ച 6333 കോടി രൂപയുടെ നിക്ഷേപം നടത്തി.
ലാഭമെടുപ്പ്: കഴിഞ്ഞ രണ്ടു സെഷനുകളിലെ ഇടിവുകൾക്ക് വിരാമമിട്ടുകൊണ്ട് ചൊവ്വാഴ്ച വ്യാപാര സെഷനിൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഈ നേട്ടം നിക്ഷേപകരെ ഇന്നലെ വൻതോതിൽ ലാഭമെടുപ്പിലേക്കു നയിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ബാങ്കിംഗ്, മറ്റ് മേഖലകളിലെ പ്രമുഖ ഓഹരികളിൽ നടന്ന ലാഭമെടുപ്പ് ഓഹരി സൂചികകളുടെ ഇടിവിനു പ്രധാന കാരണമായി.
യുദ്ധം നീളുന്നത്: യുഎസ്-ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, സംഘർഷം വീണ്ടും ശക്തമാകുന്നതായാണ് കാണുന്നത്.
എഎഫ്പി റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിനു സമീപം മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാന്റെ 16 ബോട്ടുകൾ യുഎസ് സൈന്യം തകർത്തു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് ഇടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചാൽ ഇറാന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ആഗോള സാന്പത്തിക വളർച്ചയ്ക്കും പണപ്പെരുപ്പത്തിനും അത് വലിയ ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിൽനിന്നും ചൊവ്വാഴ്ച ശക്തമായി തിരിച്ചെത്തിയ രൂപ ഇന്നലെ വീണ്ടും ഇടിഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്. ഇന്നലെ 16 പൈസ ഇടിഞ്ഞ് 92.01 നിലവാരത്തിലെത്തി.