കൊച്ചി: ജീവിതത്തില്‍ അവസരങ്ങള്‍ ഉണ്ടാക്കി എടുക്കുകയാണ് വേണ്ടതെന്ന് മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയ കെസിയ ലിസ് മെജോ. എറണാകുളം സെന്‍റ് തെരാസസ് കോളജിൽ നടന്ന ചടങ്ങിലാണ് ചെറിയ സംസാരിച്ചത്. ജീവിതത്തിലെ ആദ്യ സൗന്ദര്യ മത്സരത്തിൽ താൻ പരാജയപ്പെട്ടിരുന്നുവെന്നും കെസിയ പറഞ്ഞു.
ആലപ്പുഴ മാവേലിക്കര സ്വദേശിയും നിയമവിദ്യാര്‍ഥിയുമായ കെസിയ ലിസ് മെജോ, 52 മത്സരാർഥികളെ പിന്തള്ളി മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് കെസിയ.
മിസ് യൂണിവേഴ്‌സ് ഇന്ത്യയായി ജയിച്ചു വന്ന ആദ്യത്തെ മലയാളി എന്നത് സ്വപ്‌നം കാണുന്നതിനപ്പുറമായിരുന്നു. ഞാനും കോണ്‍വന്‍റ് സ്‌കൂളിലാണ് പഠിച്ചത്. 10 വയസുള്ളപ്പോള്‍ സക്‌സസ്ഫുള്‍ ആയ സ്ത്രീകളുടെ വീഡിയോകള്‍ കാണുമായിരുന്നു. അത് കണ്ട് കരയുമായിരുന്നു. ഒരു കാരണവുമില്ലാതെ, അവരൊന്നും ഞാന്‍ അല്ലല്ലോ എന്നോര്‍ത്ത് കരയുമായിരുന്നു.
പത്താം വയസില്‍ ആഗ്രഹിച്ചത് മിലി ബോബി ബ്രൗണിനെ പോലെ ആകാനായിരുന്നു. ഇതൊന്നും സാധിക്കില്ലെന്ന് ഓര്‍ത്ത് കരയുമായിരുന്നു. എങ്ങനെ തുടങ്ങുമെന്നോ എങ്ങനെ ഒരു പ്ലാറ്റ്‌ഫോമില്‍ കയറുമെന്നോ അറിയില്ലായിരുന്നു. എങ്ങനെ ഒരു അവസരം ഉണ്ടാക്കി എടുക്കും എന്ന് ആലോചിക്കും.
ഒരു വാതിലും അവസരത്തിനായി തുറന്നിട്ട് നിങ്ങളെ കാത്തിരിക്കുന്നില്ല. അത് നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം. അവസരം വന്ന് വാതിലില്‍ മുട്ടുമ്പോള്‍ തന്നെ അത് സ്വീകരിക്കണം. അതാണ് ഞാന്‍ ചെയ്തത്. മിസ് ടീന്‍ ഇന്ത്യയിലാണ് ഞാന്‍ ആരംഭിച്ചത്. പക്ഷെ ആദ്യത്തെ മത്സരത്തില്‍ ഞാന്‍ ജയിച്ചില്ല എന്ന് കെസിയ പറഞ്ഞു.