ഫോർട്ട് വില്യം: സ്കോട്ട്ലൻഡിലെ ഏറ്റവും ഉയർന്ന പർവതമായ 'ബെൻ നെവിസിൽ' വച്ച് അബദ്ധത്തിൽ കഞ്ചാവ് കഴിച്ച് അവശനിലയിലായ 'ടോക്കിയോ' എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി താഴെ എത്തിച്ചു. ഹൈക്കിംഗിനിടെ പെട്ടെന്ന് അവശയായ നായ, വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കഞ്ചാവ് അബദ്ധത്തിൽ കഴിച്ചതാകാം അസുഖത്തിന് കാരണമെന്ന് ഡോക്ടർമാർ സംശയിക്കുന്നു.
സറേ സ്വദേശിയായ ക്രിസ്റ്റീന ബ്ലൂം എന്ന പരിശീലകയുടെ നായയാണ് ടോക്കിയോ. മലകയറ്റത്തിനിടയിൽ പെട്ടെന്ന് ടോക്കിയോ കുഴഞ്ഞുവീഴുകയായിരുന്നു. നായയുടെ കാലുകൾ തളരുകയും ഇടയ്ക്കിടെ ബോധം മറയുകയും ചെയ്തതോടെ തനിക്ക് ടോക്കിയോയെ നഷ്ടപ്പെടുമെന്ന് ഭയന്നതായും ക്രിസ്റ്റീന പറഞ്ഞു.
തുടർന്ന് ലോച്ചാബർ മൗണ്ടൻ റെസ്ക്യൂ ടീം സ്ഥലത്തെത്തി, 25 കിലോ ഭാരമുള്ള ടോക്കിയോയെ സ്ട്രെച്ചറിൽ കിടത്തി താഴെ എത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ഇടപെടലിനെയും ക്രിസ്റ്റീന പ്രശംസിച്ചു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ നായയെ സുരക്ഷിതമായി താഴെ എത്തിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ടോക്കിയോ പൂർണ ആരോഗ്യവതിയാണ്.