ബംഗളൂരു: ബംഗളൂരുവിൽ നിന്ന് അഹ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തിന്‍റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ജീവനക്കാരന് ലഭിച്ച കുറിപ്പിലാണ് ഭീഷണി സന്ദേശം എഴുതിയിരുന്നത്.
ഇതേ തുടർന്നു വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇൻഡിഗോ അധികൃതർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടിന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ 6ഇ-6423 വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പ്, രാത്രി 7.35ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇതോടെ സർവീസ് വൈകി. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.