ബംഗളൂരുവിലെ ഭക്ഷണശാലകളിൽ നിന്ന് വിചിത്രമായ ബില്ലുകൾ വരുന്നത് ആദ്യത്തെ സംഭവമല്ലെങ്കിലും, നഗരത്തിലെ തിയോ കഫേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാരണത്താലാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം പാചകവാതക വിതരണത്തിൽ തടസങ്ങൾ നേരിടുന്നുണ്ടെന്ന വാദമുയർത്തി ഉപഭോക്താക്കളുടെ ബില്ലിൽ അഞ്ച് ശതമാനം അധിക തുക ഈടാക്കിയതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.
"എക്സ്ട്രാ ഗ്യാസ് ക്രൈസിസ് ചാർജ്" എന്ന പേരിൽ ഈ അധിക തുക ഈടാക്കിയ ബില്ലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കഫേക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.
പാചകവാതക പ്രതിസന്ധിയുണ്ടെങ്കിൽ തന്നെയും അത് പരിഹരിക്കാൻ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന വാദമാണ് ഭൂരിഭാഗം പേരും ഉയർത്തുന്നത്.
ഇതിലേറ്റവും വിരോധാഭാസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മിന്റ് ലെമണേഡ് എന്ന പാനീയത്തിന് പോലും ഈ ഗ്യാസ് ചാർജ് ഈടാക്കി എന്നതാണ്.
പാചകവാതകം ഒട്ടും ഉപയോഗിക്കാതെ തയ്യാറാക്കാവുന്ന ഒരു പാനീയത്തിന് മേൽ ഇത്തരമൊരു സെസ് ഏർപ്പെടുത്തിയത് പകൽക്കൊള്ളയാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നു.
ഇത്തരം അധിക ചാർജുകൾ നിയമവിരുദ്ധമാണെന്നും സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കുന്നതിന് പകരം ഉപഭോക്തൃ കോടതികളെ സമീപിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
സർവീസ് ചാർജും ജിഎസ്ടിയും അടക്കം എല്ലാ നികുതികളും ഈടാക്കിയ ശേഷം വീണ്ടും ഇത്തരം പ്രത്യേക ചാർജുകൾ അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് പൊതുജനാഭിപ്രായം.
ഓരോ പ്രതിസന്ധിയും സാധാരണക്കാരന്റെ പോക്കറ്റ് കീറാനുള്ള അവസരമായി സ്ഥാപനങ്ങൾ കാണുകയാണെന്ന തരത്തിലുള്ള പരിഹാസങ്ങളും ഈ വാർത്തയോടൊപ്പം പ്രചരിക്കുന്നുണ്ട്.