ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽനിന്നു പിടികൂടിയ യാചകനെ ചോദ്യംചെയ്തപ്പോൾ ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഭഗത്സിംഗ് നഗർ സ്വദേശിയായ മൻകിലാൽ ആണ് കോടികൾ മൂല്യമുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. ഇയാൾ ഭിക്ഷയെടുത്തു സമ്പാദിച്ചത് കോടികളാണെന്നാണ് പുറത്തുവരുന്ന വിവരം.
‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷയാചിച്ചിരുന്ന യാചകനെ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ചപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഷ്ഠരോഗിയായ ഇയാൾ ചക്രങ്ങൾ ഘടിപ്പിച്ച ചതുരപ്പലകയിൽ ഭിക്ഷയാചിച്ചു വരികയായിരുന്നു.
കാലുകൾക്കു ചലനശേഷിയില്ലാത്തതിനാൽ കൈകളിൽ ഷൂസിട്ടുകൊണ്ടാണ് ചക്രവണ്ടി ഉന്തുന്നത്. നഗരത്തിന്റെ പല കോണുകളിലും മൻകിലാൽ ഇങ്ങനെയെത്തും. ദിവസവും ആയിരങ്ങളാണ് ഇയാളുടെ വരുമാനം. ഇങ്ങനെ ദിവസവും വൻ തുക സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ചു നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്.
ഭഗത്സിംഗ് നഗറിൽ തനിക്ക് മൂന്നു നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു ഫ്ലാറ്റും സ്വന്തമായുണ്ടെന്ന് മൻകിലാൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ മൻകിലാലിന്റെ മൂന്ന് ഓട്ടോറിക്ഷകൾ നഗരത്തിൽ വാടകയ്ക്ക് ഓടുന്നുണ്ട്. സ്വന്തമായി ഒരു സ്വിഫ്റ്റ് ഡിസയർ കാറുമുണ്ട്. പലപ്പോഴും തന്റെ കാറിലാണ് ഭിക്ഷയാചിക്കാനായി മൻകിലാൽ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് എത്താറുള്ളത്.
ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറെയും നിയമിച്ചിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. ശാരീരിക വൈകല്യം കണ്ട് മറ്റുള്ളവർ നൽകുന്ന പണം സറഫ ബസാലിൽ ചെറുകിട ആഭരണ ബിസിനസുകൾക്കും പലിശനിരക്കിൽ വായ്പ നൽകാനുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയും പണം സമ്പാദിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതിപ്രകാരമാണ് ഇതു ലഭിച്ചത്. ഇത്രയും സ്വത്തുക്കളുണ്ടായിട്ടും പിഎംഎവൈ പദ്ധതിപ്രകാരം വീട് സ്വന്തമാക്കിയത് നിയമവിരുദ്ധമാണ്. അതേസമയം ഭിക്ഷക്കാരന്റെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2021 മുതൽ നഗരത്തിൽ ഭിക്ഷ യാചിക്കുന്ന ഇയാൾ അഞ്ചു ലക്ഷം രൂപയോളം പലർക്കായി വട്ടിപ്പലിശയ്ക്കു നൽകിയിട്ടുണ്ടെന്നും ഈയിനത്തിൽ മാത്രം ദിവസേനയുള്ള വരുമാനം 1200 രൂപ വരെയാണെന്നും ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ നോഡൽ ഓഫീസറായ ദിനേശ് മിശ്ര പറഞ്ഞു.