ന്യൂഡൽഹി: വെള്ളരി കൃഷിക്കായി വാങ്ങിയ സബ്സിഡി തുക കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി തിരിച്ചടച്ചെന്ന് രാംനാഥ് താക്കൂർ. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് കൃഷി സഹമന്ത്രിയായ രാംനാഥ് താക്കൂർ മറുപടി നൽകുകയായിരുന്നു.
ജൂൺ മാസത്തിൽ ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ടിലാണ് കൃഷി സഹമന്ത്രിയായ ഭഗീരഥ് ചൗധരി സ്വന്തം മന്ത്രാലയത്തിൽ നിന്നും തന്റെ വെള്ളരി കൃഷിക്കായി സബ്സിഡിയായി വാങ്ങിയെന്ന ആരോപണം ഉയർന്നത്.
പിന്നാലെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ഭഗീരഥ് ചൗധരിയുടെ വാദം. വിവാദം കനത്തതോടെ താൻ കുട്ടിക്കാലം മുതൽ കർഷകനാണെന്നും മറ്റ് അർഹതയുള്ള കർഷകരെ പോലെയാണ് താനും സബ്സിഡി ഉപയോഗപ്പെടുത്തിയതെന്നുമാണ് ഭഗീരഥ് ചൗധരി പ്രതികരിച്ചത്.
16,592 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഭഗീരഥ് ചൗധരിയുടെ വെള്ളരി കൃഷി. വിവാദം ബലപ്പെട്ടതോടെയാണ് അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് സ്കീമുമായി ബന്ധപ്പെട്ട ബാങ്കിൽ ചൗധരി പണം തിരികെ അടച്ചെന്ന് രാംനാഥ് താക്കൂർ മറുപടി നൽകിയത്. 99.6ലക്ഷം രൂപയാണ് മന്ത്രി തിരിച്ചടച്ചത്.