ന്യൂഡൽഹി: റോഡ് സുരക്ഷ വർധിപ്പിക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഭാരത് എൻസിഎപിയുടെ (പുതിയ കാർ വിലയിരുത്തുന്ന പ്രോഗ്രാം) രണ്ടാംഘട്ടം അടുത്ത വർഷം ഒക്ടോബർ മുതൽ നടപ്പിലാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
കാറിന്റെ ക്രാഷ് ടെസ്റ്റുകളടക്കം വിലയിരുത്തി യാത്രക്കാരെ അപകടത്തിൽനിന്നു സംരക്ഷിക്കുന്നതിന് വാഹനങ്ങൾക്കു റേറ്റിംഗ് നൽകുന്ന പദ്ധതി കൂടുതൽ വിപുലീകരിക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്.
പുതിയ ഘട്ടത്തിൽ എൻസിഎപി വാഹനത്തിലിരിക്കുന്ന യാത്രക്കാരുടെ സംരക്ഷണം മാത്രമല്ലാതെ അപകടം ഒഴിവാക്കൽ, കാൽനട സുരക്ഷ, അപകടാനന്തര ഒഴിപ്പിക്കൽ, പരിചരണം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന മുഴുവൻ അപകടശൃംഖലയും പരിശോധിക്കുമെന്ന് എസ്ഐഎഎം വാർഷിക കൺവൻഷനിൽ ഗഡ്കരി പറഞ്ഞു.