സിംഹത്തിന്റെ ആക്രമണത്തിൽ പെട്ടിട്ടും അസാധാരണമായ ആത്മസംയമനത്തിലൂടെ ജീവൻ തിരിച്ചുപിടിച്ച് ഗുജറാ സ്വദേശിയായ യുവാവ്. പാലിതാനയ്ക്ക് സമീപമുള്ള ഗരാജിയ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
പ്രദേശവാസിയായ കാലുഭായ് പർമർ എന്ന വ്യക്തിയെ ഗ്രാമത്തിലിറങ്ങിയ ഏഷ്യാറ്റിക് സിംഹം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ഇയാളെ സിംഹം അമർത്തിപ്പിടിച്ചെങ്കിലും, ഒട്ടും പരിഭ്രാന്തനാകാതെ നിശ്ചലനായി കിടക്കാനും മൃഗത്തെ കൂടുതൽ പ്രകോപിപ്പിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
നാട്ടുകാർ ദൂരെ മാറിനിന്ന് ബഹളം വെച്ചെങ്കിലും ആർക്കും അടുത്തേക്ക് വരാൻ ധൈര്യമുണ്ടായില്ല. ഒടുവിൽ മിനിറ്റുകൾക്ക് ശേഷം സിംഹം സ്വയം പിടിവിട്ട് ശാന്തമായി നടന്നുപോവുകയായിരുന്നു.
ഗിർ വനമേഖലയിലെ സിംഹങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന മാൽധാരി ഗോത്രവിഭാഗത്തിൽപ്പെട്ട ആളാണ് കാലുഭായ്. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ നിലവിൽ ഭാവനഗറിലെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.
ഇദ്ദേഹം അപകടനില തരണം ചെയ്തതായി വനംവകുപ്പ് അറിയിച്ചു. നിർണായക ഘട്ടത്തിൽ കാലുഭായ് കാണിച്ച ധൈര്യമാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന സിംഹത്തെ സുരക്ഷിതമായി പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ നേരിടാൻ ജനങ്ങൾ മുതിരരുതെന്നും എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.