കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാനം ഉറ്റുനോക്കുന്ന ഭവാനിപൂർ മണ്ഡലത്തിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ, നിലവിൽ മമത ബാനർജി 564 വോട്ടുകൾക്ക് പിന്നിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് സംസ്ഥാനത്തുടനീളം വലിയ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഈ ലീഡ് നില പാർട്ടി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഭവാനിപൂരിൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ ലീഡ് നില മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. കോൽക്കത്തയിലെ 11 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മൊത്തത്തിൽ മുന്നിലാണെങ്കിലും ഭവാനിപൂരിലെ സ്ഥിതി സങ്കീർണമാണ്.