ചരിത്രത്തിലെതന്നെ ഏറ്റവും വലിയ യുവതലമുറയുടെ ദിനമാണ് ഇന്ന്. അന്താരാഷ്ട്ര യുവജന ദിനം. ജൻ സെഡ് (15- 24 വരെ പ്രായം) എന്ന് വിളിക്കുന്ന ഭാവിയുടെ വാഗദാനങ്ങളെയാണ് ഐക്യരാഷ്ട്രസഭ ‘യുവജനങ്ങൾ’ എന്ന് നിർവചിക്കുന്നത്. ഈ പ്രായപരിധിയിൽ 130 കോടി യുവാക്കൾ ലോകത്തുണ്ട്.
വിവിധ ദേശീയ-പ്രാദേശിക സാഹചര്യങ്ങൾ യുവാക്കളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. അവരുടെ അഭിലാഷങ്ങൾ സമാനമാണെന്ന് 2026ലെ അന്താരാഷ്ട്ര യുവജനദിനം അംഗീകരിക്കുന്നു. വിവിധ രാജ്യങ്ങളിലും സമൂഹത്തിലും ഉള്ള യുവാക്കൾ അന്തസ്, അവസരങ്ങൾ, സാമൂഹിക പങ്കാളിത്തം, മാന്യമായ തൊഴിൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സുസ്ഥിരമായ ഭാവി എന്നിവ ആഗ്രഹിക്കുന്നു എന്നത് ലോകം അംഗീകരിച്ചിരിക്കുന്നു എന്നതാണ് വസ്തുത.
തുടക്കം
യുവാക്കളെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 2000 ഓഗസ്റ്റ് 12നാണ് അന്താരാഷ്ട്ര യുവജനദിനം ആചരിച്ചു തുടങ്ങിയത്. 14- 25 വയസാണ് യൂത്ത് വിഭാഗം.
1997- 2012 കാലഘട്ടം ജനിച്ചരാണ് ജൻ സെഡ് അഥവാ ഇന്നത്തെ യൂത്ത് വിഭാഗത്തിൽപ്പെടുന്നത്. 2013-2024 ജനറേഷൻ ആൽഫ. 2025 മുതൽ ജനിച്ചവർ ബീറ്റ വിഭാഗവുമാണ്.
ലക്ഷ്യം
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ ദിനമാണ് അന്താരാഷ്ട്ര യുവജന ദിനം. യുവജനങ്ങളുമായി ബന്ധപ്പെട്ട സാംസ്കാരികവും നിയമപരവുമായ വിവിധ വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. യുവജനങ്ങളെ ശക്തീകരിക്കുന്നതിനും വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും ഊന്നൽ നൽകുകയും മുഖ്യമാണ്.
പ്രമേയം
യുവാക്കളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും ആഗോള വികസനത്തിൽ അവർക്കുള്ള പങ്കിനെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും അന്താരാഷ്ട്ര യുവജന ദിനം ഒരു പ്രമേയം സ്വീകരിക്കാറുണ്ട്. ഈ വർഷത്തെ പ്രമേയം വ്യത്യസ്ത സാഹചര്യങ്ങൾ, പൊതുവായ അഭിലാഷങ്ങൾ (different contexts, common Aspirations) എന്നതാണ്.
അവികസിത രാജ്യങ്ങൾ, വികസനത്തിന്റെ പാതയിലുള്ള ദ്വീപ് സമൂഹം തുടങ്ങിയ പരിമിതികൾക്കു മുന്നിൽ പകച്ചുനിൽക്കുന്ന യുവാക്കൾക്കാണ് ഈ വർഷത്തെ പ്രമേയം പ്രത്യേക ശ്രദ്ധ നൽകുന്നത്. (ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ, പരിമിതമായ സാന്പത്തിക അവസരങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകളിലേക്കുള്ള അവസരമില്ലായ്മ തുടങ്ങി നിരവധി വെല്ലുവിളികൾ ഒരേസമയം ഇവർ നേരിടുന്നു). അതേസമയം, സമൂഹത്തിലും പുറത്തും വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇവർ നേതൃപാടവവും ആശയങ്ങളും നിരന്തരം പ്രകടിപ്പിക്കുന്നു.
സംഭാവനകളെ ആദരിക്കുക
പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രായോഗികവും സർഗാത്മകവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നു. ഡിജിറ്റൽ സംരംഭകത്വം, കൂട്ടായ്മയിലൂടെയുള്ള സംരംഭങ്ങൾ, സാമൂഹിക നവീകരണം തുടങ്ങി വിവിധ മേഖലകളിൽ യുവജനങ്ങൾ നേതൃപാടവം തെളിയിക്കുന്നു. അവരുടെ ഈ സംഭാവനകളെ ആദരിക്കുക കൂടിയാണ് ഈ ദിനം ചെയ്യുന്നത്.
പ്രതിസന്ധി
സ്കൂൾ കാലഘട്ടത്തിൽ തുടങ്ങുന്ന ലഹരിമരുന്നിന്റെ കടന്നുവരവ് വലിയ വിപത്താണ്. യുവതലമുറ അതിന്റെ പിടിയിലകപ്പെടുന്നത് ശരവേഗത്തിലാണ്. ഈ യൗവനതീക്ഷ്ണ തീവ്രതയുടെ പര്യവസാനം ജീവന് ഹനിക്കപ്പെടും വിധമാകുന്ന വിപത്തിനെ തുടച്ചു നീക്കേണ്ടതു തന്നെയാണ്. ഡിജിറ്റൽ ഭ്രമം വരുത്തുന്ന ആപത്തുകളും യുവത്വത്തിന്റെ വെല്ലുവിളിയാണ്. വിദ്യാഭ്യാസം, തൊഴിൽ, ഡിജിറ്റൽ പങ്കാളിത്തം, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ വിവിധ രാജ്യങ്ങളിലെ യുവാക്കൾ നേരിടുന്നതായും റിപ്പോർട്ടുണ്ട്.
ജനറേഷൻ ഗ്യാപ്
കാലാനുസൃതമായ മാറ്റത്തിന്റെ ഗതിവേഗം കുതിക്കുകയാണ്. കഴിഞ്ഞ നൂറ് വർഷത്തേക്കാൾ വലിയ മാറ്റം പത്ത് വർഷത്തിനുള്ളിൽ പ്രകടമായി. ടെക്നോളജി, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകൾ വ്യാപ്തി വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് ജനറേഷൻ മനുഷ്യ സ്വഭാവത്തിലും ജീവിതശൈലിയിലും ഉണ്ടായ മാറ്റത്തിന്റെ പതിന്മടങ്ങ് മാറ്റവും ഉൾക്കാഴ്ചയും ജൻ സി, ജൻ സെഡ് എന്ന പുതുതലമുറ സ്വന്തമാക്കി. ഈ അന്തരം അല്ലെങ്കിൽ ലോകത്തിന്റെ വളർച്ചയുടെ വേഗം ജനറേഷൻ ഗ്യാപ്പിന്റെ ദൂരവും കൂട്ടി.
മുൻഗണനകൾ മാറി
ജൻ സി-ജൻ സെഡ് തലമുറയുടെ ജീവിതശൈലിയും ട്രെൻഡും കണ്ട് അന്പരന്നിരിക്കുകയാണ് പഴയ തലമുറ. ജൻ സെഡ് പ്രസന്റിൽ ജീവിക്കുന്നു. കാലവും ട്രൻഡും മാറി. പഠിച്ച ഫീൽഡിൽതന്നെ ജോലി വേണമെന്ന് നിർബന്ധമില്ല. കുറഞ്ഞ സമയം ജോലി. മാക്സിമം വരുമാനം. ബാക്കി സമയം വിനോദത്തിനും സൗഹൃദങ്ങൾക്കും. ഇതാണ് അവരുടെ ശൈലി. ദൈർഘ്യമല്ല, അതാത് നിമിഷമാണ് യുവതലമുറയുടെ മുൻഗണന.
പാഠം ഒന്ന് എസ്പ്ലോർ മൈ ലൈഫ് എന്നതാണ് ജൻ സെഡുകളുടെ ഡിജിറ്റൽ യുഗം. വരുതിക്ക് നിർത്തുന്ന പഴയ പേരന്റിംഗിലും അധ്യാപനത്തിലും ഒതുങ്ങാത്തതാണ് അവരുടെ ലോകം.
തുറന്ന മനസും ഭയമില്ലാത്ത ചിന്തയും അതിരുകളില്ലാത്ത ലോകവും ജൻ സെഡ് കാലഘട്ടത്തിന്റെ സവിശേഷതയാണ്. വരാനിരിക്കുന്ന ആൽഫ, ബീറ്റ തലമുറകൾക്ക് മാതൃകയാകേണ്ടവർ. മുന്നേറുന്ന ഇളമുറക്കാർക്ക് സ്വത്വം നഷ്ടമാകാതെ പഴമയുടെ തനിമയുമായി ഉയരാനാകട്ടെ...