രാജസ്ഥാനിലെ ഉഷ്ണതരംഗത്തെയും പൊടിപടലങ്ങളെയും കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെ പാടെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ഇത്തവണ കണ്ടത് വെളള പുതച്ച് കിടക്കുന്ന ആലിപ്പഴങ്ങളാണ്.
സാധാരണഗതിയിൽ മണൽക്കാറ്റും കടുത്ത ചൂടും അനുഭവപ്പെടാറുള്ള ബികാനെറിലെ അർജുൻസാറിൽ കശ്മീരിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആലിപ്പഴം വീണു കൃഷിയിടങ്ങൾ മൂടപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നതിന്‍റെ തെളിവായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്ന പ്രതിഭാസമാണ് ഈ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്ന ബികാനെറിൽ ഇത്തവണ അത് 30 ഡിഗ്രിയിലേക്ക് താഴ്ന്നു എന്നത് അത്ഭുതകരമാണ്. എന്നാൽ ഈ കുളിർമ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നൽകുന്നത്.
വിളവെടുപ്പിന് തയ്യാറെടുക്കുന്ന കൃഷിയിടങ്ങളിൽ ആലിപ്പഴം വീഴുന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നതിനാൽ സർക്കാർ ഇടപെട്ട് വിള ഇൻഷുറൻസ് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളിൽ രാജസ്ഥാൻ കൂടാതെ ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴാം തീയതിയോടെ മറ്റൊരു ശക്തമായ വെസ്റ്റേൺ ഡിസ്റ്റർബൻസ് കൂടി സജീവമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരാനാണ് സാധ്യത.
പ്രകൃതിയുടെ ഈ മാറ്റം നാം ഗൗരവമായി കാണേണ്ടതുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ തടയാൻ കൃത്യമായ മുൻകരുതലുകൾ ആവശ്യമാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.