തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ നേതാക്കൾ പണം അടിച്ചുമാറ്റിയത് വ്യാജ ബില്ലുകൾ നിർമിച്ചെന്ന് കണ്ടെത്തി. പലചരക്ക് കടയുടെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് പ്രിന്‍റിംഗ് പ്രസിന്‍റെ ബില്ലെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷക്കണക്കിന് രൂപ അടിച്ചു മാറ്റിയത്.
പാർട്ടി നേതാവായ കടയുടമ പോലും അറിയാതെയായിരുന്നു വ്യാജ ബില്ല് നിർമിച്ചു ഒരു വിഭാഗം നേതാക്കൾ പണം തട്ടിയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ വട്ടിയൂർക്കാവിൽ പതിനായിരത്തിൽ പരം പാർട്ടി കൊടികൾ 3.25 ലക്ഷം രൂപയ്ക്കാണ് നേതാക്കൾ വിറ്റത്.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനായി 1.6 2 കോടി രൂപയ്ക്ക് സ്വകാര്യസ്ഥാപനത്തിൽ നിന്നും കൊടികൾ പ്രിന്‍റ് ചെയ്തു വാങ്ങിയെന്ന് രേഖകൾ കാട്ടി 31 ലക്ഷം രൂപ ഒരു സംസ്ഥാന ഭാരവാഹി അടിച്ചുമാറ്റി എന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന നേതാക്കൾക്ക് മുൻപാകെ പാർട്ടി പ്രവർത്തകരായ പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി സംബന്ധിച്ച് കേന്ദ്ര നേതൃത്യം ചുമതലപെടുത്തിയ സംസ്ഥാന നേതാക്കളുടെ മുന്നിലാണ് ഓരോ ദിവസം കഴിയുമ്പോൾ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
അതേസമയം പാർട്ടിയിൽ ചില നേതാക്കൾ നടത്തിയ സാമ്പത്തിക ക്രമക്കേട് സമൂഹ മധ്യത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം. അഴിമതി വാർത്ത പുറത്ത് വരാതിരിക്കാൻ സംസ്ഥാന നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് കാരണം ഓരോ ദിവസവും തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് സംസ്ഥാന നേതൃത്യത്തിന് തല വേദന ആയി മാറിയിട്ടുണ്ട്.