കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളും തലപൊക്കുന്ന സോളാർകേസും തിരിച്ചടിയാകുമോ എന്ന ഭയത്തിൽ ഇടതുമുന്നണി.
ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങൾ ഒരുവിധത്തിൽ ക്ഷമ പറഞ്ഞു തീർത്തെങ്കിലും മന്ത്രി എന്നനിലയിൽ ഗണേഷ്കുമാറിനെതിരേ തീർത്ത കളങ്കം പത്തനാപുരത്തു മാത്രമല്ല, കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അലയടിക്കുമെന്ന ആശങ്ക എൽഡിഎഫ് മുന്നണിക്കുണ്ട്.
2013ൽ ഭാര്യ ഡോ. യാമിനി തങ്കച്ചി ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങളെത്തുടർന്ന് രാജിവയ്ക്കേണ്ടി വന്ന ചരിത്രമുള്ള ഗണേഷ് കുമാർ 13 വർഷങ്ങൾക്കു ശേഷം ബിന്ദു മേനോനിലൂടെ ആരോപണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ രാഷ്ട്രീയമായി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.ഇതിനൊടൊപ്പമാണ് സോളാർ കേസും കടന്നുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സോളാർ ഗൂഢാലോചന കേസ് മാറ്റി വയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ വാദം കൊട്ടാരക്കര കോടതി തള്ളി. സോളാർ കേസിനെ സജീവമായി നിലനിർത്താൻ ഈ ഗൂഢാലോചന ഹർജിക്കു സാധിക്കുമെന്നതും മുന്നണിക്കാണ് പ്രഹരമാകുന്നത്.
പത്തനാപുരം താലൂക്ക് യൂണിയൻ പത്മ കഫേ നിർമാണത്തെച്ചൊല്ലി അടുത്തിടെയുണ്ടായ വിവാദവും സിപിഎം ഇടതു കേന്ദ്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നാലുകോടി വിനിയോഗിച്ചു പത്മ കഫേ നിർമിച്ചുവെന്നതും ഇതിൽ 3.5 കോടി കരാറുകാരനു നൽകിയെന്നതും സംബന്ധിച്ചാണു വിവാദം.
► സോളാർ കുരുക്ക് വീണ്ടും
നിയമസഭ തെരഞ്ഞെടുപ്പിൽ സോളാർകേസ് വീണ്ടും കത്തിപടരുമെന്നുറപ്പാണ്. ഉമ്മൻചാണ്ടിയെ ഗണേഷ്കുമാർ പിന്നിൽനിന്നും കുത്തിയെന്നു ചാണ്ടി ഉമ്മൻ പത്തനാപുരത്തുവന്നു പറഞ്ഞതിനു പിന്നാലെ സോളാർ കേസ് വീണ്ടും രംഗത്തുവന്നു തുടങ്ങി. പിന്നീട് കോടതിയിലെ കേസുമായതോടെ സോളാർകേസ് വീണ്ടും സജീവമാകുകയാണ്.
സോളാര്‍ ഗൂഢാലോചന കേസ് നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി കൊട്ടാരക്കര ജുഡീഷല്ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ സോളാർപരാതിക്കാരിയെ കൊണ്ടു വീണ്ടും എഴുതി ചേർത്തതാണെന്ന ആരോപണവുമായാണ് കേസ് കത്തിക്കയറുന്നത്. സോളാർപരാതിക്കാരുടെ അഡ്വക്കേറ്റായിരുന്ന അഡ്വ. ഫെനി ബാലകൃഷ്ണൻ പരാതിക്കാരിക്കാരുടെയും ഗണേഷ്കുമാറിന്റെയും ഗൂഢാലോചനയെ കുറിച്ചാണ് കോടതിയിൽ മൊഴി നൽകിയത്.
സോളാർകേസിലെ പരാതിക്കാരി തയാറാക്കിയ 21 പേജുള്ള കത്ത് താൻ അവിടെ വച്ച് കൈപ്പറ്റിയിരുന്നു എന്നും ആ കത്താണ് പിന്നീട് 25 പേജുള്ള കത്താക്കി സോളാർ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയതെന്നും നാലു പേജുകൾ ഗണേഷ്കുമാറിന്റെയും സഹായികളുടെയും ഗൂഢാലോചനയുടെ ഫലമായി എഴുതി ചേർത്തതാണെന്നും അഡ്വ. ഫെനി ബാലകൃഷ്ണൻ കോടതി മുമ്പാകെ മൊഴി കൊടുത്തിരിക്കുന്നു. അഡ്വ. ഫെനി ബാലകൃഷ്ണന്റെ സാക്ഷി മൊഴിയെ സാധൂകരിക്കുന്ന തരത്തിൽ അന്നത്തെ പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥകുറുപ്പും മൊഴി കൊടുത്തിരുന്നു.
► യാമിനി തങ്കച്ചിയും ബിന്ദുമേനോനും
ഗണേഷ് കുമാറും ഡോ. യാമിനി തങ്കച്ചിയും തമ്മിലുള്ള 19 വർഷം നീണ്ടുനിന്ന ബന്ധം തകർന്നത് കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. ഗണേഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു യുവതിയുടെ ഭർത്താവ് മന്ത്രിമന്ദിരത്തിലെത്തി അദ്ദേഹത്തെ മർദിച്ചുവെന്ന വാർത്തയിൽനിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. തുടർന്നു യാമിനി നടത്തിയ വാർത്താസമ്മേളനം കേരളത്തെ ഒന്നാകെ ഞെട്ടിച്ചു. കഴിഞ്ഞ 16 വർഷമായി താൻ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്നും ഗണേഷിന്റെ അവിഹിത ബന്ധങ്ങൾ ചോദ്യംചെയ്തതിനായിരുന്നു മർദനമെന്നും അവർ വെളിപ്പെടുത്തി. ഇതേത്തുടർന്ന് 2013 ഏപ്രിൽ രണ്ടിനു ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
യാമിനിയുമായുള്ള വിവാഹമോചനത്തിനു ശേഷം 2014 ജനുവരി 24നാണ് ഗണേഷ് കുമാർ ബിന്ദു മേനോനെ വിവാഹംകഴിക്കുന്നത്. എന്നാൽ ബിന്ദു മേനോന്റെ വെളിപ്പെടുത്തലുകളിലൂടെ ഗണേഷ് കുമാർ വീണ്ടും വിവാദത്തിലായി. വാളകത്തെ കുടുംബവീട്ടിൽ അറിയിപ്പില്ലാതെ എത്തിയ താൻ കണ്ട കാഴ്ചകൾ പറയാൻപോലും വയ്യാത്തതാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് തന്നെ തടഞ്ഞുവച്ചുവെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു ആരോപിച്ചു.
മാപ്പ് പറഞ്ഞു പ്രശ്നം രമ്യതയിലെത്തിയെങ്കിലും ഒരു മന്ത്രിയെന്ന നിലയിൽ ഈ ആരോപണങ്ങൾ അദ്ദേഹത്തെയും ഇടതുപക്ഷ സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഗണേഷ്കുമാറിനെ സംബന്ധിച്ച ചരിത്രം ആവർത്തിക്കുമ്പോൾ അതതുകാലത്തെ മുന്നണികളുടെ നിലപാടുകൾ കൂടി എടുത്തുപറയേണ്ടതുണ്ട്. അന്ന് യുഡിഎഫിനായിരുന്നു പ്രതിസന്ധിയെങ്കിൽ ഇന്ന് അതേ പ്രതിസന്ധി നേരിടുന്നത് എൽഡിഎഫാണ്.