കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കാനിരിക്കെ രാഷ്ട്രീയ സസ്പെൻസ് തുടരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി വിപ്പ് നൽകി.
26 അംഗങ്ങളുള്ള നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. ഭരണം മറിച്ചിടാൻ 14 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന് വേണ്ടത്. സ്വതന്ത്ര അംഗമായ വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഇന്ന് അവിശ്വാസ ചർച്ചയ്ക്ക് എത്തിയേക്കുമെന്നാണ് വിവരം. മായ കൂടി എത്തുന്നതോടെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 13 ആകും.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്. ഭരണസമിതിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് രൂക്ഷമായതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
എന്നാൽ ഭരണം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് ഡിസിസിയുടെ ആവശ്യം. കേരള കോൺഗ്രസും കെഡിപി പാർട്ടികളും സ്വന്തം അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാനാണ് ചില കോൺഗ്രസ് അംഗങ്ങളുടെ നീക്കമെന്നാണ് സൂചന.
ഇതിൽ ജില്ലാ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിപ്പ് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ്, സ്വതന്ത്രർ എന്നിവരടങ്ങുന്ന 14 പേരുടെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.