ഹൈദരാബാദ്: തെലുങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിൽ ഭക്ഷണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് മർദനമേറ്റു. ഭക്ഷണം കഴിക്കാനെത്തിയ മനുബോതുല പ്രശാന്ത് എന്നയാളെയാണ് പൊന്നല പ്രശാന്ത്, പൊന്നല കിഷോർ എന്നിവരടങ്ങിയ സംഘം ആക്രമിച്ചത്. ശ്രീരാംപൂർ ഏരിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ശിവാജി ബിരിയാണി സെന്ററിലാണ് സംഭവം നടന്നത്.
ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പ്രതികൾ മനുബോതുല പ്രശാന്തിനോട് തൈര് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹം ജീവനക്കാരനല്ലെന്ന് വ്യക്തമാക്കിയിട്ടും ഇവർ പ്രകോപിതരായി മനുബോതുല പ്രശാന്തിനെ മർദിച്ചു. ഇദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.