തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും. നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകനിൽനിന്ന് ചുമതലയേറ്റുവാങ്ങും. 2025 മേയിൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ജയതിലക് നാളെ സർവീസിൽ നിന്നു വിരമിക്കും. നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജയതിലകിന്റെ യാത്രയയപ്പു സമ്മേളനവുമുണ്ടാകും.
2028 സെപ്റ്റംബർവരെ ബിശ്വനാഥ് സിൻഹയ്ക്ക് കാലാവധിയുണ്ട്. ഇതിനേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ രാജുനാരായണസ്വാമി സർവിസിലുണ്ടെങ്കിലും സസ്പെൻഷൻ നേരിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടയപ്പെട്ടിരുന്നു. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള മുതിർന്ന ഐഎഎസുകാരായ മനോജ് ജോഷി അടക്കമുള്ളവർ സംസ്ഥാനത്തു മടങ്ങിയെത്താനും താത്പര്യം കാണിച്ചില്ല.
പൊതുഭരണ വകുപ്പിന്റെ ചുമതല വഹിക്കവേ സെക്രട്ടേറിയറ്റ് ജീവനക്കാരെ അച്ചടക്കം പഠിപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കിയതും ഹാജരിനുള്ള പഞ്ചിംഗ് സംവിധാനത്തെ ശമ്പള സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചതും ബിശ്വനാഥ് സിൻഹയായിരുന്നു.