ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വീഴ്ചകൾ തുറന്നുകാട്ടുകയും ചെയ്ത വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്നലെ കേന്ദ്ര നിർദേശത്താൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ്.
പത്തോ പതിനായിരമോ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്താലും ചോദ്യങ്ങൾ ചോദിക്കുന്നവരെ കേന്ദ്രസർക്കാരിനു നിശബ്ദരാക്കാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനതെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ നോയിഡയിൽ ഗ്യാസ് വിതരണം തടസപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉത്തർപ്രദേശ് യുട്യൂബറെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും മോദിയെ വിമർശിക്കുന്ന ചിത്രമിട്ടതിനു കാരവൻ മാസികയുടെ ഒരു പോസ്റ്റ് നീക്കം ചെയ്യാൻ കേന്ദ്രത്തിൽനിന്ന് ഉത്തരവുണ്ടായെന്നും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ അധ്യക്ഷയായ സുപ്രിയ ശ്രിനതെ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളെ മുഴുവനായി നിയന്ത്രിക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ-ആവിഷ്കാര സ്വാതനന്ത്ര്യത്തിനു നേരേയുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
ഏതൊക്കെ അക്കൗണ്ടുകൾ നിലനിൽക്കണമെന്നതും നിരോധിക്കണമെന്നതും ഇപ്പോൾ കേന്ദ്രം തീരുമാനിക്കുമെന്ന തരത്തിലാണു സ്ഥിതിവിശേഷം നിലനിൽക്കുന്നത്.
ജനാധിപത്യം ഏറ്റവും വലിയ അപകടത്തിലാണെന്നും സുപ്രിയ ശ്രിനതെ വ്യക്തമാക്കി.