കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വിമർശിച്ച അംഗങ്ങളിൽനിന്നു വിശദീകരണം തേടാൻ സിപിഎം. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മണ്ഡലതല യോഗങ്ങളിലുൾപ്പെടെ വിമർശനം ഉന്നയിച്ചവരിൽ നിന്നുമാണ് വിശദീകരണം തേടുന്നത്.
അതേസമയം മുതിർന്ന നേതാക്കളുൾപ്പെടെയുള്ള ചിലർ പാർട്ടിയിൽനിന്നു പുറത്തേുപോകാനൊരുങ്ങുന്നതായും സൂചനയുണ്ട്.
പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുൾപ്പെടെ നിരത്തുന്നതായിരുന്നു ‘നേതാക്കളെ അണികൾ തിരുത്തണമെന്ന’ കുഞ്ഞികൃഷ്ണന്റെ പുസ്തകം. ഇതിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നാണ് പാർട്ടി വിശദീകരണം തേടുന്നത്.
അതോടൊപ്പം ടി.ഐ. മധുസൂദനന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് യോഗങ്ങളിൽ വിമർശനം ഉന്നയിച്ചവരിൽനിന്നും വിശദീകരണം തേടുന്നുണ്ട്. മണ്ഡലതല യോഗങ്ങളിലുൾപ്പെടെ ടി.ഐ. മധുസുദനന്റെ സ്ഥാനാർഥിത്വത്തിനെതിരേ വിമർശനങ്ങളുയർന്നിരുന്നു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനായി വ്യക്തമായ കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യമാണ് യോഗങ്ങളിലുയർന്നത്.
ഇതേത്തുടർന്ന് മുതിർന്ന നേതാക്കൾക്കെതിരേ ചിലർ തട്ടിക്കയറുന്ന അവസ്ഥയുമുണ്ടായെന്നാണ് വിവരം. ഇതിലെല്ലാം മാനസിക പ്രയാസത്തിലായ മുതിർന്ന നേതാക്കളിൽ ചിലർ മധുസൂദനന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുന്നതോടെ പാർട്ടിയിൽനിന്ന് പുറത്തേക്ക് പോകാനൊരുങ്ങുന്നതായാണ് സൂചനകൾ.