പോഗ്യാംഗ്: റഷ്യക്കുവേണ്ടി പോരാടവേ യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ ഗ്രനേഡ് പൊട്ടിച്ചു ജീവനൊടുക്കിയ ഉത്തരകൊറിയൻ സൈനികരെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
റഷ്യയിൽ കൊല്ലപ്പെട്ട സൈനികർക്കായി സ്ഥാപിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവേറായി മരിച്ച സൈനികർ ഹീറോകളാണെന്നു കിം കൂട്ടിച്ചേർത്തു.
ശത്രുസേനയുടെ പിടിയിലാകുമെന്ന സാഹചര്യത്തിൽ സ്വയം മരിക്കണമെന്ന സൈനിക നയം ഉത്തരകൊറിയയിൽ നിലവിലുണ്ടെന്നാണു കിമ്മിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
റഷ്യയിലേക്ക് 15,000 സൈനികരെയാണ് ഉത്തരകൊറിയ അയച്ചത്. ഇതിൽ 6,000 പേർ കൊല്ലപ്പെട്ടതായി അനുമാനിക്കുന്നു.
റഷ്യയിലെ പ്രതിരോധമന്ത്രി ആന്ദ്രെ ബെലുസോവ്, പാർലമെന്റ് സ്പീക്കർ വ്യാച്ചെസ്ലേവ് വോളോഡിൻ എന്നിവർ സ്മാരക ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.