സ്വന്തം പാട്ടുകളിൽ ഏതാണ് കൂടുതലിഷ്ടമെന്ന് ഒരു ഗായകനോടോ സംഗീതസംവിധാകനോടോ ചോദിച്ചുനോക്കുക. അവർക്ക് ദാ, ഇതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നു പറയാൻ അത്രയെളുപ്പം സാധിക്കില്ല. മക്കളിൽ ആരോടാണ് കൂടുതൽ സ്നേഹം എന്നതുപോലുള്ള ചോദ്യമാണല്ലോ അതും.എന്നാൽ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ, ഹൃദയംതൊട്ട നിമിഷങ്ങളെ അടയാളപ്പെടുത്തിയ ഒന്നോ അതിലേറെയോ പാട്ടുകളുണ്ടായിരിക്കും. വർഷമെത്ര കഴിഞ്ഞാലും അവ ഉള്ളിൽ പാടിക്കൊണ്ടേയിരിക്കും. ഗായകൻ പാപോണ്‍ പറയുന്നത് അങ്ങനെയൊരു പ്രിയഗാനത്തെക്കുറിച്ചാണ്. അദ്ദേഹത്തിനു മാത്രമല്ല, ലക്ഷക്കണക്കിനു സംഗീതപ്രേമികൾക്ക് ഏറെയിഷ്ടമാണ് ആ പാട്ട്!
പത്താം വർഷത്തിൽ
പത്തുവയസു തികയുന്പോൾ പുത്തൻപോലെ തിളങ്ങുകയാണ് സുൽത്താൻ എന്ന സൽമാൻ ഖാൻ ചിത്രത്തിലെ ബുല്ലേയാ എന്ന പാട്ട്. പത്തുവർഷമെന്നത് ഒരു പാട്ടിനെ സംബന്ധിച്ച് അത്ര വലിയ കാലയളവല്ല. അന്‍പതു കടന്ന പാട്ടുകൾ പലതും ഇന്നും ആഘോഷിക്കപ്പെടുന്നുണ്ട്. പക്ഷേ, പഴയകാലമല്ല. പ്രത്യേകിച്ച് ഹിന്ദി സിനിമാപ്പാട്ടുകളിൽ മെലഡികൾ വിടരാൻ മടിക്കുന്ന സമയമാണ്. വരികളിൽ കൂടുതലും അസംബന്ധങ്ങളും ഈണങ്ങൾ ബഹളമയവുമാണ്. അപ്പോൾ പൂപോലെ സുഗന്ധം പരത്തുന്ന ആ പാട്ട് കേൾക്കാതെപോകുവതെങ്ങനെ!
യുട്യൂബിൽ ഒരു ചാനലിൽ മാത്രം ഇരുപത്തെട്ടര കോടി തവണ പ്ലേ ചെയ്യപ്പെട്ടിരിക്കുന്നു ബുല്ലേയാ എന്ന ആ പാട്ട്. എന്താണ് അതിന്റെ പ്രത്യേകതയെന്നല്ലേ. അർഥമുള്ള വരികൾ, ഗസൽപോലെ ലളിതസുന്ദരമായ ഈണം, ഒന്നു തലോടി ആശ്വസിപ്പിക്കുന്നതുപോലെ പാപോണിന്റെ ശബ്ദം...
അമൂല്യം സ്നേഹം
ലോകത്ത് എവിടെയും പരിപാടികൾക്കു പോകുന്പോൾ, യാത്രചെയ്യുന്പോൾ ഒരാളെങ്കിലും വന്നു പറയും- ഒന്നു പാടൂ ആ പാട്ടെന്ന്. പലരുടെയും ഫേവറിറ്റ് പാട്ടാണത്. അമൂല്യമാണ് അവർ തരുന്ന സ്നേഹം- പാപോണ്‍ പറയുന്നു.
പാട്ട് പുറത്തിറങ്ങിയ സമയത്ത് കുട്ടികളായിരുന്ന പല കേൾവിക്കാരും ഇന്ന് അതു കേൾക്കുന്നത് പുതിയ ഉൾക്കാഴ്ചയോടൊണ്. പുതിയ കേൾവിക്കാരായി എന്നുതന്നെ പറയാം. ഒരു പുതിയ മ്യൂസിക്കൽ ലാൻഡ്സ്കേപ്പിലാണ് ആ കേൾവി. പുതിയ തലമുറ ആ പാട്ടുമായി വളരെ ശക്തമായി കണക്ട് ചെയ്യപ്പെടുന്നുവെന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും പാപോണ്‍ പറഞ്ഞു. ജെൻ സീ ആ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു, സ്വന്തം അനുഭവങ്ങളെയും വികാരങ്ങളെയും താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ സ്വന്തമാക്കുന്നു.ഒരു ഗായകനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇത്. നല്ല സംഗീതത്തിന് എക്സ്പയറി ഡേറ്റ് ഇല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.ഇർഷാദ് കമീലിന്റെ വരികൾക്ക് വിശാലും ശേഖറും ചേർന്നാണ് ഈ പാട്ടിന് ഈണമൊരുക്കിയത്. എപ്പോൾ കേട്ടാലും മനസിനു കുളിർമ പകരും ബുല്ലേയാ...
മെഹ്ഫിൽസ് വിത്ത് പാപോണ്‍
ആസാമിൽ 1975ൽ ജനിച്ച പാപോണിന്റെ യഥാർഥ പേര് അംഗരാഗ് മൊഹന്ത എന്നാണ്. മാതാപിതാക്കളായ ഖഗൻ മൊഹന്തയും അർച്ചന മൊഹന്തയും സംഗീതജ്ഞർ. ആസാമീസ് നാടോടിസംഗീതവും പുത്തൻ ഇലക്ട്രോണിക് മ്യൂസികും ശാസ്ത്രീയ സംഗീതവും ഒരുപോലെ വഴങ്ങുമെന്നതാണ് പാപോണിന്റെ പ്രത്യേകത. ഹിന്ദിക്കു പുറമേ ആസാമീസ്, ബംഗാളി, ഒഡിയ, മറാത്തി, തമിഴ് ഭാഷകളിലും ഒട്ടേറെ പാട്ടുകൾ പാടി. പാപോണ്‍ ആൻഡ് ദ ഈസ്റ്റ് ഇന്ത്യ കന്പനി എന്ന ബാൻഡിന്റെ സ്ഥാപകനും ലീഡ് വോക്കലിസ്റ്റുമാണ്.
സംഗീതയാത്രയിൽ പുതിയൊരു പാതയിലാണ് പാപോണ്‍ ഇപ്പോൾ. പുതിയ തലമുറയ്ക്ക് ഗസലുകളെ കൂടുതൽ പരിചയപ്പെടുത്താൻ സഹായിക്കുന്നവിധം മെഹ്ഫിൽസ് വിത്ത് പാപോണ്‍ എന്ന പരിപാടിക്ക് ലോകമെങ്ങും വേദികളുണ്ട്. മനോഹരമായ കവിതയും ക്ലാസിക്കൽ വേരുകൾ നഷ്ടപ്പെടുത്താത്ത കണ്ടംപററി മ്യൂസിക്കും ചേരുന്ന ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് ഇർഷാദ് തന്നെ. കാതോർക്കാം...