ബംഗളൂരു: ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെട്ട ആളിൽ നിന്ന് ബംഗളൂരു സ്വദേശിയായ യുവതിക്ക് നേരിടേണ്ടി വന്നത് വലിയ ചതി. 2022-ൽ ബംബിൾ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തി, ഇവരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ സമ്മതമില്ലാതെ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
2022 നവംബറിലാണ് 28 വയസുള്ള യുവതി ബംഗളൂരുവിൽ ബംബിൾ വഴി യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം സംസാരിക്കുകയും വിശ്വാസം ഉറപ്പിച്ച ശേഷം നേരിട്ട് കാണുകയും ചെയ്തു. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ് യുവതിയുമായി ആശയവിനിമയം അവസാനിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെ യുവതിക്ക് ഇയാളെ ബന്ധപ്പെടാൻ മാർഗമില്ലാതായി.
ഏകദേശം നാല് വർഷത്തിന് ശേഷമാണ്, താനും യുവാവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ റെഡ്ഡിറ്റിലും മറ്റൊരു അഡൾട്ട് വെബ്സൈറ്റിലും അപ്ലോഡ് ചെയ്തതായി യുവതി അറിയുന്നത്. തന്റെ സമ്മതമില്ലാതെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് യുവതി വ്യക്തമാക്കി.
ജൂൺ 19-ന് യുവതി പോലീസിൽ പരാതി നൽകി. ഇതിനുപിന്നാലെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്തു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ എങ്ങനെയാണ് റെക്കോർഡ് ചെയ്തതെന്നും എങ്ങനെയൊക്കെയാണ് പ്രചരിച്ചതെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.