ജയ്പൂർ: രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ ഭർത്താവും രണ്ടാം ഭാര്യയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കാറിലിട്ട് കത്തിച്ച ആദ്യ ഭാര്യയും മക്കളും അറസ്റ്റിൽ. മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, പുസിയുടെ സഹോദരിയുടെ മകൾ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമിന്റെ ആദ്യ ഭാര്യ സുനിത, മകൾ സരിത, പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അജ്മീർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ബോരഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ദേശീയപാതയിൽ ഒരു കാർ കത്തുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. വിവരമറിഞ്ഞ് പോലീസെത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിലും സമീപത്തുമായി നാല് മൃതദേഹങ്ങൾ പൂർണമായും കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് മൃതദേഹങ്ങൾ കാറിനുള്ളിലും ഒരു മൃതദേഹം സമീപത്തെ വയലിലുമാണ് കിടന്നിരുന്നത്.
വീടിനുള്ളിൽ വച്ച് ഇവരെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ രാമിന്റെ തന്നെ കാറിലേക്ക് മാറ്റുകയും, തുടർന്ന് ദേശീയപാതയിൽ എത്തിച്ച് വാഹനത്തിന് തീയിടുകയുമായിരുന്നു. ആദ്യം ഇതൊരു അപകട മരണമാണെന്ന് തോന്നിയെങ്കിലും പിന്നീട് ഫോറൻസിക് വിദഗ്ധരും പോലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ മൃതദേഹങ്ങളിൽ മാരകമായ പരിക്കുകൾ കണ്ടെത്തുകയായിരുന്നു.
ഇതേ തുടർന്ന് പോലീസ് സുനിതയെ ചോദ്യം ചെയ്തു. പൂസി ദേവിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാം ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു എന്നാണ് സുനിത ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ പോലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുടുംബത്തിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായത്.
രാമിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലി കുടുംബത്തിൽ വലിയ രീതിയിലുള്ള കലഹങ്ങൾ ഉണ്ടായിരുന്നു. രണ്ട് ഭാര്യമാരും രാം സിംഗും പൂസി ദേവിയും ഒരേ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച രാത്രി ഇതേച്ചൊല്ലി വീട്ടിൽ വലിയ വാക്കുതർക്കം ഉണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സുനിത, സരിതയുടെയും പ്രായപൂർത്തിയാകാത്ത മകന്റെയും സഹായത്തോടെ നാലുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
സുനിതയെയും രണ്ട് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനും സംഭവങ്ങളുടെ കൃത്യമായ ക്രമം മനസിലാക്കാനുമുള്ള ചോദ്യം ചെയ്യലുകൾ നിലവിൽ പുരോഗമിക്കുകയാണ്.