ന്യൂഡൽഹി: ഡൽഹിയിൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സെമിത്തേരി സൗകര്യമില്ലെന്ന ഹർജിയിൽ ഡൽഹി സർക്കാർ, മുനിസിപ്പൽ കോർപറേഷൻ, ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി എന്നിവരോട് ഹൈക്കോടതി റിപ്പോർട്ട് തേടി.
ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പൗരന്മാർക്കു ശ്മശാന സൗകര്യം ഉറപ്പാക്കുന്നത് എംസിഡിയുടെ പ്രാഥമിക ചുമതലയാണെന്നു നിരീക്ഷിച്ച കോടതി, ഡൽഹിയിലെ സെമിത്തേരികളുടെ വിവരങ്ങളും സ്ഥലസൗകര്യവും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.
തലസ്ഥാനത്തെ സെമിത്തേരികൾ നിറഞ്ഞതിനാൽ സംസ്കാര ചടങ്ങുകൾക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ലീഗൽ ക്രിസ്റ്റ്യൻസ് ആക്ഷൻ കമ്മിറ്റിയാണു കോടതിയെ സമീപിച്ചത്.