റാവൽപിണ്ടി: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പത്നി ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ തുച്ഛ വിലയ്ക്കു സ്വന്തമാക്കി എന്ന കേസിലാണിത്.
ഇമ്രാനും ബുഷ്റയും നിലവിൽ ഇതര കേസുകളിൽ റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ തടവ് അനുഭവിച്ചുവരികയാണ്.
2022ൽ പ്രധാനമന്ത്രിപദം നഷ്ടമായ ഇമ്രാനെതിരേ, തുടർന്നുവന്ന ഷെഹ്ബാസ് ഷരീഫ് ഭരണകൂടം ചുമത്തിയ നിരവധി കേസുകളിലൊന്നിലാണ് ഇന്നലത്തെ ശിക്ഷ.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കേ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ സമ്മാനിച്ച ആഡംബര വാച്ച് ഖജനാവിൽനിന്ന് തുച്ഛവിലയ്ക്കു വാങ്ങി സ്വന്തമാക്കിയെന്ന കുറ്റമാണ് തെളിഞ്ഞത്. സൗദി ഭരണകൂടം സമ്മാനിച്ച ആഭരണങ്ങൾ സ്വന്തമാക്കിയെന്ന കുറ്റം ബുഷ്റയ്ക്കെതിരേയും തെളിഞ്ഞു. ഇരുവരും പാർക്കുന്ന അഡ്യാല ജയിലിൽ രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇമ്രാൻ ഇപ്പോൾ അനുഭവിക്കുന്ന 14 വർഷത്തെ തടവുശിക്ഷ പൂർത്തിയായ ശേഷമായിരിക്കും ഇന്നലത്തെ ശിക്ഷ ആരംഭിക്കുകയെന്ന് പാക്കിസ്ഥാൻ വാർത്താവിതരണ മന്ത്രി അത്തുള്ള തരാർ വിശദീകരിച്ചു. ആഡംബര വാച്ച് നിസാര വിലയ്ക്കു സ്വന്തമാക്കിയതു മൂലം സർക്കാരിന് വൻ തുകയാണു നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കിയതിന് ഇമ്രാനുമേൽ വേറെയും കേസുകളുണ്ട്. ‘തോഷാഖാന കേസുകളെ’ന്നാണ് ഇവ അറിയപ്പെടുന്നത്. മുന്പ് മറ്റൊരു തോഷാഖാന കേസിൽ ഇമ്രാന് 14ഉം ബുഷ്റയ്ക്ക് ഏഴും വർഷത്തെ തടവ് വിധിച്ചതാണെങ്കിലും അപ്പീൽ കോടതി ഈ ശിക്ഷ റദ്ദാക്കിയിരുന്നു.
ഇന്നലത്തെ വിധിക്കെതിരേ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപ്പീൽ നല്കുമെന്ന് ഇമ്രാന്റെ അഭിഭാഷകർ അറിയിച്ചു. ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി അറിയിച്ചു.