കോൽക്കത്ത: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ 'അസ്സലാമു അലൈക്കും', 'ഇൻഷാ അള്ളാഹ്' എന്നീ പ്രയോഗങ്ങൾ നടത്തിയത് വിവാദമായതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഐപിഎസ് ഉദ്യോഗസ്ഥ ബുഷ്ര ബാനോയ്ക്ക് പെട്ടെന്ന് സ്ഥലംമാറ്റം. ഖരഗ്പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലിസായി ചുമതലയേറ്റ് രണ്ടര മാസത്തിനകമാണ് ഇവരെ സ്റ്റേറ്റ് ആംഡ് പൊലിസിന്റെ നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റായി മാറ്റി നിയമിച്ചത്. സ്ഥലംമാറ്റം ഭരണപരമായ "പൊതുതാത്പര്യം മുൻനിർത്തി" മാത്രമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ സൗജന്യ കോച്ചിംഗ് സെന്ററിന്റെ സേവനങ്ങളെക്കുറിച്ചും സ്വന്തം സിവിൽ സർവീസ് യാത്രയെക്കുറിച്ചും ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച പ്രചോദനാത്മക വീഡിയോയിലാണ് പരാമർശങ്ങൾ. യൂണിഫോം ധരിച്ച് സേവനം അനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥ ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കണമെന്നും മതപരമായ അഭിസംബോധനകൾ പൊതുവേദിയിൽ ഒഴിവാക്കണമെന്നും ആരോപിച്ച് വലതുപക്ഷ സംഘടനകൾ പ്രതിഷേധം ഉയർത്തുകയും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു.
സ്ഥലംമാറ്റ നടപടിയെ കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഢി രൂക്ഷമായി വിമർശിച്ചപ്പോൾ, ഭരണഘടനാവിരുദ്ധമല്ലാത്ത വാക്ക് ഉപയോഗിച്ചതിന് ഒരു ഉദ്യോഗസ്ഥയെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പങ്കുവെച്ചത്.
ഉത്തർപ്രദേശ് സ്വദേശിയായ ബുഷ്ര ബാനോ പി.എച്ച്.ഡി പൂർത്തിയാക്കിയ ശേഷം 2021-ലാണ് ഐ.പി.എസ് കരസ്ഥമാക്കുന്നത്. ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ ഈ നടപടിയിൽ ഐ.പി.എസ് അസോസിയേഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.