പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ ബിജെപി പിൻവലിച്ചു. മണ്ഡലത്തിൽ നേരത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന അഭിഷേക് കുമാറിനെ മാറ്റിയാണ് പകരം നീരജ് കുമാർ സിൻഹയെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഒഴിഞ്ഞതിനെ തുടർന്നാണ് ബങ്കിപ്പൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 30 നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുടുംബപരമായ കാരണങ്ങളാലാണ് താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് അഭിഷേക് കുമാർ സിൻഹ വ്യക്തമാക്കി.
തനിക്ക് സ്ഥാനാർഥിത്വം നൽകിയതിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോട് നന്ദിയുണ്ടെന്നും എന്നാൽ തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സരാവോഗിക്ക് നൽകിയ കത്ത് വാർത്താസമ്മേളനത്തിൽ വായിച്ചുകൊണ്ടാണ് അഭിഷേക് കുമാർ തന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി സ്ഥാനാർഥിയായി മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ബങ്കിപുരിലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിതിൻ നബീൻ പരാജയപ്പെടുത്തിയ രേഖാ ഗുപ്തയാണ് ആർജെഡി സ്ഥാനാർഥി.