ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനസന്പർക്ക പരിപാടിയെ വിമർശിക്കുന്നതിനിടെ നടി നയൻതാരയെ പരാമർശിച്ചുള്ള എഐഎഡിഎംകെ നേതാവും ലോക്സഭാംഗവുമായ സിവീ ഷൺമുഖത്തിന്റെ പരാമർശം വിവാദമായി.
എംപിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനമാണുയരുന്നത്.
സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ എഐഎഡിഎംകെ വിഴുപ്പുറത്തു നടത്തിയ സമ്മേളനത്തിലായിരുന്നു ഷണ്മുഖത്തിന്റെ വിവാദ പരാമര്‍ശം. സർക്കാരിന്റെ സന്നദ്ധസംഘങ്ങൾ വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുന്ന ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന പദ്ധതിയെപ്പറ്റി പരിഹസിച്ച്, “എനിക്കു നയൻതാരയെ വേണം, താങ്കൾ നടപ്പാക്കിത്തരുമോ? നയൻതാരയെ വിവാഹം കഴിക്കണമെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ മുഖ്യമന്ത്രി അത് യാഥാർത്ഥ്യമാക്കുമോ” എന്നാണു മുൻ കൃഷി മന്ത്രികൂടിയായ ഷൺമുഖം ചോദിച്ചത്.
ഡിഎംകെ വക്താവ് ഡോ. സയദ് ഹഫീസുല്ല ഉൾപ്പെടെ ഷൺമുഖത്തെ രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാം, എന്നാല്‍ സ്ത്രീകളെ അശ്ലീലമായി അധിക്ഷേപിക്കരുതെന്നും നയന്‍താരയെ അപമാനിച്ചതിലൂടെ അദ്ദേഹം എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചതെന്നും എഐഎഡിഎംകെ നേതൃത്വം കർക്കശ നടപടി വേണമെന്നും സയദ് ഹഫീസുല്ല ആവശ്യപ്പെട്ടു.