ജയ്പുർ: രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ സിജെപി പ്രവർത്തകർക്കു നേരേ ആക്രമണം.
ജയ്പുർ ജില്ലയിലെ രാംപുര കൻവർപുര ഗ്രാമത്തിൽവച്ചാണ് സിജെപി പ്രവർത്തകർക്കു നേരേ ആക്രമണമുണ്ടായത്. ‘സ്കൂളുകൾ നന്നാക്കൂ’ എന്ന സിജെപി കാംപയ്ന്റെ ഭാഗമായാണ് പ്രവർത്തകർ പ്രദേശത്തെത്തിയത്.
സിജെപി സംഘത്തിനു നേരേ കല്ലേറുണ്ടായതായും വാഹനങ്ങൾ തകർത്തതായും വനിതാപ്രവർത്തകരെ ഉപദ്രവിച്ചതായും പാർട്ടി കോ-കൺവീനർ അശുതോഷ് റാങ്ക് ആരോപിച്ചു.
സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചു. എന്നാൽ, സംഭവത്തെപ്പറ്റി തങ്ങൾക്കു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് ബഗ്രു ഡിഎസ്പി ധർമേന്ദ്ര ശർമ പ്രതികരിച്ചു.