ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിജെപി മാർച്ച് വിലക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ മാർച്ചിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണക്കാക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്. സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ പ്രതിഷേധ മാർച്ചിനാണ് സിജെപി പ്രവർത്തക സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇവ പാലിച്ചില്ലെന്നാരോപിച്ചാണ് സിജെപി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസുകൾ എടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്നാണ് സിജെപിയുടെ പരാതി.