പാലക്കാട്: ഭവനരഹിതരായ അന്പതു കുടുംബങ്ങൾക്ക് മേൽക്കൂരയൊരുക്കുന്നതിന്റെ ഭാഗമായി ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റ് (സിഎംഎൻ ട്രസ്റ്റ്) നിർമിച്ച വീടുകളുടെ സമർപ്പണവും പുതിയ ഭവന പദ്ധതികൾക്കായുള്ള ധാരണാപത്ര വിതരണവും 24ന് നടക്കും.
രാവിലെ 10 ന് ഒറ്റപ്പാലം കെഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭവനസമർപ്പണം നിർവഹിച്ച് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുമെന്നു ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ട്രസ്റ്റ് ചെയർമാനും ഗൾഫ് വ്യവസായിയും സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ പന്പാവാസൻ നായർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, വി.കെ. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ എം. വിൻസെന്റ്, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, വി.ടി. ബൽറാം, മുൻ മന്ത്രി എം.ബി. രാജേഷ്, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അഞ്ചുവർഷത്തിനുള്ളിൽ അന്പതു വീടുകൾ അർഹരായവർക്കു നൽകുകയെന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 25 നാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയാരംഭിച്ച് ഇരുപതുമാസത്തിനുള്ളിൽ നാൽപ്പത്തിയെട്ടു വീടുകൾ നൽകാൻ ട്രസ്റ്റിനു കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പാലക്കാട് ജില്ലയിൽ മുപ്പതു വീടുകൾ നൽകി. തൃശൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലും വീടുകൾ നൽകിയിട്ടുണ്ട്. 500 ചതുരശ്ര അടി വിസ്തൃതിയിൽ ഗുണഭോക്താവിന്റെ സ്ഥലത്തിന് അനുയോജ്യമായ വീടുകളാണ് നിർമിച്ചു നൽകുന്നത്. വീടു നൽകുക മാത്രമല്ല ലൈറ്റ്, ഫാൻ, ഗ്യാസ് അടുപ്പ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ട്രസ്റ്റ് ഒരുക്കി നൽകുന്നുണ്ട്.
പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പന്പാവാസൻ നായർ, ട്രസ്റ്റിമാരായ കലാ പന്പാവാസൻ , വിഘനേഷ് പന്പാവാസൻ , ട്രസ്റ്റ് മാനേജർ സന്തോഷ് കയറാട്ട്, ട്രസ്റ്റ് ചാർട്ടേഡ് അക്കൗണ്ടന്റ് വി. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.