കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറയുന്നത് വസ്തുതകള്‍ മറച്ചുവച്ചുള്ള പച്ചക്കള്ളമാണെന്നു സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്. തന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനായി കെ.കെ. രാഗേഷ് നടത്തിയ പത്രസമ്മേളനത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ജൂണില്‍ പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി മാത്രമാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. വസ്തുത ഇതായിരിക്കേ കെ.കെ. രാഗേഷ് പച്ചക്കള്ളമാണു പറയുന്നത്. സഹകരണ സ്ഥാപനത്തിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു പറഞ്ഞതെന്നു കുഞ്ഞികൃഷ്ണന് ചൂണ്ടിക്കാണിച്ചു.
പുസ്തക പ്രകാശന ചടങ്ങ് സിപിഎം വിമതരുടെ ഒത്തുചേരലായി മാറിയെന്നു പറഞ്ഞത് പയ്യന്നൂരിലെ സിപിഎം നേതൃത്വത്തിന് അംഗീകരിക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. അവിടെ നടന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയല്ല.
പൊതുപരിപാടി എന്ന നിലയില്‍ പലരും പങ്കെടുക്കുമെന്നിരിക്കേ അന്നത്തെ ജനക്കൂട്ടം പാര്‍ട്ടി നേതൃത്വത്തെ ബുദ്ധിമുട്ടിച്ചതിനു തെളിവാണ് ഇപ്പോഴത്തെ പരാമര്‍ശങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
താന്‍ എപ്പോഴാണ് സിപിഎം വിരുദ്ധനായതെന്നും അതിനുള്ള കാരണമെന്തെന്നും പാര്‍ട്ടിയാണു പറയേണ്ടത്. നാലര വര്‍ഷത്തോളം പാര്‍ട്ടിക്കകത്ത് പറഞ്ഞിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് പൊതുസമൂഹത്തോടു പറയേണ്ടി വന്നത്. ടി.ഐ. മധുസൂദനന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്നു എന്ന് പറഞ്ഞത് മധുസൂദനനാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറാനാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നേതൃത്വം ശ്രമിക്കുന്നത്. ഇങ്ങനെ കളവുകള്‍ പറയാന്‍ നേതാക്കന്മാര്ക്ക് എങ്ങനെ സാധിക്കുന്നെന്ന് അദ്ദേഹം ചോദിച്ചു.