ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ ആത്മഹത്യാ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. 2025-ൽ മാത്രം 59 സിആർപിഎഫ് ജവാന്മാരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ആത്മഹത്യ ചെയ്തവരിൽ 80 ശതമാനത്തിലധികവും കോൺസ്റ്റബിലറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
2021-25 കാലയളവിൽ രേഖപ്പെടുത്തിയ ആത്മഹത്യകളിൽ 77 ശതമാനത്തിലധികവും (262-ൽ 202 കേസുകൾ) ജവാന്മാർ ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് സംഭവിച്ചത്. ബാക്കിയുള്ളവ അവധിയിലായിരുന്നപ്പോഴാണ്. 2021-ൽ 57, 2022-ൽ 43, 2023-ൽ 57, 2024-ൽ 46, 2025-ൽ 59 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത ജവാന്മാരുടെ എണ്ണം. 2026 ജൂലൈ വരെയുള്ള 19 കേസുകൾ ഉൾപ്പെടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 281 പേർ ജീവനൊടുക്കിയതിൽ 237 പേരും നോൺ-ഗസറ്റഡ് റാങ്കിലുള്ളവരാണ്.
കുടുംബപ്രശ്നങ്ങളും കഠിനമായ സേവനസാഹചര്യങ്ങളും ഒത്തുചേരുന്നതാണ് പ്രധാനമായും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നതെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. 3.25 ലക്ഷത്തോളം അംഗങ്ങളുള്ള സേനയുടെ ഓപ്പറേറ്റീവ് ഫോഴ്ന്സിന്റെ 95-97 ശതമാനവും എപ്പോഴും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും ക്രമസമാധാന പരിപാലനത്തിനുമായി സജീവ ഡ്യൂട്ടിയിലാണ്. ജവാന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും ഇത് തുടരുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.