കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
അഭിമന്യുവിന്‍റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടെ ആരെയും കോടതിമുറിയിൽ പ്രവേശിപ്പിക്കരുതെന്നും രഹസ്യ വിചാരണ നടത്തണമെന്നുമാണ് പ്രതികളുടെ ആവശ്യം. മഹാരാജാസ് കോളജ് വിദ്യാര്‍ഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാന്‍ അനുവദിക്കരുതെന്നും ഭാവി മുൻനിർത്തി ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. ഹർജി കോടതി ഇന്ന് തന്നെ പരിഗണിക്കും.
ഒക്ടോബർ 15ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്‍റെ പുതിയ നീക്കം. അതേസമയം, വിചാരണ നടപടികൾ അടച്ചിട്ട മുറിയിലാക്കണമെന്ന ആവശ്യത്തിന് പിന്നിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
കേസിൽ കോടതി ഇതുവരെ 70 തവണ പ്രതികളെ വിളിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് എല്ലാ പ്രതികളും പൂർണമായി ഹാജരായതെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.