ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ സിക്കാറിൽ 22 വയസുള്ള പ്രദീപ് മേഘ്വാൾ ആണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ ആദ്യ രക്തസാക്ഷിയാണിത്.
വളരെ കഷ്ടപ്പെട്ടു പഠിച്ചെഴുതിയ മേയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് പ്രദീപ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ജൂണ് 21ന് പുനഃപരീക്ഷ പ്രഖ്യാപിച്ച ദിവസംതന്നെയാണു മാനസികസമ്മർദം താങ്ങാനാകാതെ വിദ്യാർഥി ജീവനൊടുക്കിയത്. നന്നായി പഠിക്കുന്ന കുട്ടി ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി പ്രദീപ് നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരീക്ഷയിൽ 720ൽ 650 മാർക്ക് നേടുമെന്ന് മകൻ പ്രതീക്ഷിച്ചിരുന്നതായി പ്രദീപിന്റെ അച്ഛൻ രാജേഷ് കുമാർ മേഘ്വാൾ പോലീസിനോട് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാറിലെ ജല്ധാരി നഗർ പ്രദേശത്തെ വാടകമുറിയിൽ സഹോദരിമാർക്കൊപ്പം താമസിച്ചുപഠിക്കുകയായിരുന്നു. സഹോദരിയുടെ സ്കാർഫ് ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹോദരിയാണു കണ്ടെത്തിയത്. സംഭവസമയത്ത് ഒരു സഹോദരി കുളിമുറിയിലായിരുന്നു. രണ്ടാമത്തെ സഹോദരി കോച്ചിംഗ് ക്ലാസുകൾക്കു പോയിരുന്നു.
കടുത്ത സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പ്രദീപിന്റെ വിദ്യാഭ്യാസത്തിനായി ഏകദേശം 8-11 ലക്ഷം രൂപ മേഘ്വാൾ കുടുംബം ചെലവഴിച്ചതായി അയൽവാസികൾ പറഞ്ഞു. പിതാവ് ദിവസക്കൂലിക്കാരനാണ്. കുടുംബത്തിന്റെ വക കൃഷിഭൂമിയുടെ ഒരു ഭാഗം വിറ്റാണ് പ്രദീപിന്റെ പഠനത്തിനു പണം സ്വരൂപിച്ചത്.
പ്രദീപിന്റെ മരണം വെറുമൊരു ആത്മഹത്യയല്ലെന്നും സർക്കാരിന്റെ വീഴ്ചകളുടെ ഇരയാണെന്നും കോണ്ഗ്രസ് ആരോപിച്ചു. സർക്കാർ, കോച്ചിംഗ് സെന്റർ മാഫിയകളും ചേർന്നാണു പ്രദീപിന്റെ ജീവിതം നഷ്ടമാക്കിയത്. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിനു വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്നും ഇതിനുത്തരവാദി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയാണെന്നും കോണ്ഗ്രസ് കുറ്റപ്പെടുത്തി.