കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 52.835 കിലോഗ്രാം കഞ്ചാവുമായി റെയിൽവേ ബെഡ് റോൾ ജീവനക്കാരനും രണ്ടു മലയാളിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി.
പശ്ചിമ ബംഗാൾ സ്വദേശിയും റെയിൽവേ ബെഡ് റോൾ ജീവനക്കാരനുമായ സുഖ്ലാൽ (27), പാലക്കാട് സ്വദേശി കുളത്തിൽ വീട്ടിൽ ദീപക് (28), എറണാകുളം സ്വദേശി കാട്ടിൽപ്പറമ്പിൽ വീട്ടിൽ സരൂപ് (34) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് എസ്ഐ എ. നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലർച്ചെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിനു സമീപം നിർത്തിയിട്ടിരുന്ന ടാറ്റാ നഗർ എക്സ്പ്രസിൽനിന്നും കഞ്ചാവുമായി പ്രതികൾ അറസ്റ്റിലായത്.
പ്രതിയായ ദീപക് 65 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കേസിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ കേസിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ എറണാകുളം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് -1 കോടതി മുമ്പാകെ ഹാജരാക്കി. പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിൽ അടച്ചു.