കോട്ടയം: വിമര്‍ശനങ്ങളില്‍ ചൂളിപ്പോകാതെ ആവേശഭരിതനാകുന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനത്തിന്റെ സ്വരം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് സതീശന്. ജനത്തിന്റെ സ്വരം എന്നാല്‍ ദൈവത്തിന്റെ സ്വരമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ് കുര്യാക്കോസ് കുന്നേശേരി അവാര്‍ഡ്-2026 ചലച്ചിത്ര സംവിധായകന് സിബി മലയിലിന് മുഖ്യമന്ത്രി സമ്മാനിച്ച ചടങ്ങിൽ മാർ കുന്നശേരി അനുസ്മരണപ്രസംഗം നടത്തുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
വി.ഡി. സതീശന് മുഖ്യമന്ത്രിയായപ്പോല് സത്യപ്രതിജ്ഞ ചടങ്ങിനു ക്ഷണിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പോകാന്‍ സാധിച്ചില്ല. അതിനാല്‍ ഞാന്‍ ഒരു ആശംസാ കത്ത് അയച്ചു. അതിന് അദ്ദേഹം ബൈബിൾ ഉദ്ധരണികളുമായി ഒരു പേജ് കത്തിലൂടെ മറുപടി നല്‍കിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഫൗണ്ടേഷന് ചെയര്മാന് ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി മോന്‍സ് ജോസഫ്, കോട്ടയം അതിരൂപത സഹായ മെത്രാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രസംഗിച്ചു. ഷെവലിയാര്‍ അഡ്വ. ജോയി ജോസഫ് കൊടിയന്തറ പ്രശംസാപത്ര പാരായണം നടത്തി. സിബി മലയില്‍ മറുപടി പ്രസംഗം നടത്തി.
ഫൗണ്ടേഷന് മാനേജിംഗ ട്രസ്റ്റി തോമസ് ചാഴികാടന് സ്വാഗതവും പ്രഫ. മേരി രമണി തറയില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. നിയമസഭാംഗമായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഫൗണ്ടേഷന് ട്രസ്റ്റിയും മന്ത്രിയുമായ മോന്‍സ് ജോസഫിനെ ചടങ്ങില്‍ ആദരിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചലച്ചിത്ര താരം പ്രേം പ്രകാശ്, പി.യു. തോമസ്, ജോയി തോമസ് ജൂബിലി, സ്റ്റീഫന്‍ ജോര്‍ജ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ, ഫൗണ്ടേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ സിറിയക് ചാഴിക്കാടന്, ഡോ. ജോസഫ് സണ്ണി കുന്നേശേരി തുടങ്ങി സംസ്കാരിക സാമൂഹ്യ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.