ടെക്സസ്: കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട് ജയിലറയ്ക്കുളളിൽ അകപ്പെട്ട അമ്മയ്ക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം മോചനം. കൊലപാതകക്കുറ്റം ആരോപിച്ചു 22 വർഷം ജയിലറയ്ക്കുള്ളിൽ ദിവസങ്ങൾ എണ്ണിതീർത്ത കാർമെൻ മെജിയ എന്ന വനിതയെയാണ് ടെക്സസ് കോടതി കുറ്റവിമുക്തയാക്കി വിട്ടയച്ചത്.
പത്തുമാസം പ്രായമുള്ള കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന കേസിലാണ് ഹോണ്ടുറാസിൽ നിന്നുള്ള അൻപത്തിരണ്ടുകാരിയായ കാർമൽ മെജിയയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. തെറ്റായ സാക്ഷ്യത്തിന്‍റെ പേരിലും അപൂർണമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അവരെ ശിക്ഷിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
താൻ ശക്തയായിരുന്നു. അവിടെ മരിക്കുമെന്ന് കരുതിയിരുന്നു പക്ഷേ താൻ ദൈവത്തിൽ വിശ്വസിച്ചു എന്ന് ജയിലിൽ നിന്നു പുറത്തേക്കുപോകുന്പോൾ കാർമൻ മാധ്യമങ്ങളോട് പറഞ്ഞു.
ജയിൽ ശിക്ഷ വിധിക്കപ്പെട്ടതിനു പിന്നാലെ നാടുകടത്തൽ ഉത്തരവിനു വിധേയയായിരുന്നു കാർമെൻ മെജിയ. എന്നാൽ പുതിയ വിധിക്കുശേഷം യുഎസ് അധികൃതർ നിയന്ത്രണങ്ങൾ നീക്കിയതായി അവരുടെ അഭിഭാഷകർ പറഞ്ഞു.
2003ലാണ് കാർമന്‍റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ഇവരുടെ പരിചരണത്തിലായിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞാണ് പൊള്ളലേറ്റ് മരിച്ചത്. കുഞ്ഞിനെ ആരോ തിളച്ച വെള്ളത്തിൽ മനഃപൂർവം പൊള്ളലേൽപ്പിച്ചതാണെന്ന ഡോക്ടറുടെയും മെഡിക്കൽ വിദഗ്ധന്‍റെയും
സാക്ഷ്യമൊഴിയുടെ അടിസ്ഥാനത്തിൽ കാർമൻ മെജിയയെ കുറ്റക്കാരിയായി വിധിച്ചു.
തുടർന്ന് അവരുടെ നാലു മക്കളുടെയും സംരക്ഷണാവകാശം നിഷേധിക്കപ്പെട്ടു. കുട്ടികളെ ദത്തെടുക്കലിനായി വിട്ടുകൊടുത്തു.
കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയിൽ നിമിഷങ്ങൾക്കുള്ളിൽ ജലത്തിന്‍റെ താപനില 60 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയർന്നതാണ് കാരണമെന്നും, ഇത് വാട്ടർ ഹീറ്റർ മൂലമുണ്ടായ ഗാർഹിക അപകടമാണെന്നും കാർമൻ മെജിയയുടെ അഭിഭാഷകൻ കോടതിയിൽ തെളിയിച്ചു.
2025ൽ, അന്ന് കുട്ടിയുടെ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ എലിസബത്ത് പീകോക്ക്, മരണകാരണം അപകടമാണെന്ന് മൊഴി നല്കുകയും ലഭ്യമായ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നെങ്കിൽ അത് ഒരു അപകടമാണെന്ന് നിഗമനത്തിലെത്തുമായിരുന്നുവെന്നും പ്രസ്താവിച്ചു. ഒടുവിൽ ഇപ്പോൾ, ടെക്സസ് അപ്പീൽ കോടതി കാർമെൻ മെജിയയെ കുറ്റക്കാരിയല്ല എന്ന് കണ്ടെത്തുകയായിരുന്നു.
ട്രാവിസ് കൗണ്ടി ജഡ്ജി ഡേവിഡ് വാൽബർഗ് കാർമെൻ മെജിയയുടെ കുറ്റങ്ങൾ തള്ളിക്കളയുകയും അവരെ വിട്ടയക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതൊരു അപകടമായിരുന്നുവെന്നും അതിനു തെറ്റായ ശിക്ഷ അവർക്കു നല്കിയെന്നും എന്ന് ട്രാവിസ് കൗണ്ടി അസിസ്റ്റന്‍റ് ഡിസ്ട്രിക്റ്റ് അറ്റോർണി കോളിൻ ബെല്ലയർ വാദം കേൾക്കുന്നതിനിടെ സമ്മതിച്ചു.